പ്രവാസികളുടെ വിദേശ ബാങ്ക് അക്കൗണ്ടുകള്‍ നിരീക്ഷിക്കും: പുതിയ നിര്‍ദ്ദേശവുമായി ആദായ നികുതി വകുപ്പ്

single-img
14 July 2017

മുംബൈ: പ്രവാസികളുടെ വിദേശ ബാങ്ക് അക്കൗണ്ടുകള്‍ ഇനി ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തില്‍. വിദേശത്ത് താമസിക്കുന്നവര്‍ അവിടത്തെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ആദായ നികുതി റിട്ടേണ്‍ ഫോമില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശമാണ് നിലവില്‍ വന്നിരിക്കുന്നത്. ഇതിനായി റിട്ടേണ്‍ ഫോമില്‍ (ഐടിആര്‍2) പുതിയതായി പൂരിപ്പിക്കുന്നതിന് കോളം ചേര്‍ത്തിട്ടുണ്ട്.

വിദേശ ബാങ്കുകളിലെ അക്കൗണ്ട് നമ്പര്‍, ബാങ്കിന്റെ പേര്, രാജ്യം, ബാങ്കുകളുടെ ശാഖയുടെ ലൊക്കേഷന്‍ വ്യക്തമാക്കുന്ന സ്വിഫ്റ്റ് കോഡ്, ഇന്റര്‍നാഷണല്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍ തുടങ്ങിയവയാണ് ഫോമില്‍ രേഖപ്പെടുത്തേണ്ടത്. പ്രവാസികളായാലും രാജ്യത്തുനിന്ന് ലഭിക്കുന്ന വരുമാനം കാണിച്ച് നികുതി റിട്ടേണ്‍ നല്‍കേണ്ടതുണ്ട്. അതായത്, ഓഹരി നിക്ഷേപം, വസ്തു, ബാങ്ക് ഡെപ്പോസിറ്റ് പോലെയുള്ള സ്ഥിരനിക്ഷേപങ്ങളില്‍നിന്നുള്ള വരുമാനം എന്നിവ റിട്ടേണില്‍ കാണിക്കേണ്ടിവരും.

പ്രവാസികളിലേറെപ്പേര്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍നിന്ന് ദുബൈ, സിംഗപുര്‍, ഹോങ്കോങ് എന്നിവിടങ്ങളിലെ ബാങ്കുകളിലേയ്ക്ക് അടുത്തകാലത്തായി അക്കൗണ്ട് മാറ്റിയിരുന്നു. സ്വദേശത്തും വിദേശത്തുമുള്ള എല്ലാ ബാങ്ക് അക്കൗണ്ടുകളും ഐടിആര്‍ 2 ഫോമില്‍ രേഖപ്പെടുത്തേണ്ടതുണ്ട്. ഓണ്‍ലൈനായിത്തന്നെ റിട്ടേണ്‍ സമര്‍പ്പിക്കാം. നിലവില്‍ രാജ്യത്ത് സ്ഥിരതാമസമാക്കിയവര്‍ മാത്രം വിദേശത്തെ ബാങ്ക് അക്കൗണ്ടുകള്‍ വെളിപ്പെടുത്തിയാല്‍ മതി.