ദിലീപിന് ഊരാക്കുടുക്കുകള്‍ ഏറെ: ‘ദുബായിലെ കള്ളപ്പണ റാക്കറ്റുമായും അടുത്ത ബന്ധം’

single-img
14 July 2017

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന ദിലീപിന്റെ സാമ്പത്തിക ഇടപാടുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പരിശോധിക്കുന്നു. ദുബായ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കള്ളപ്പണ റാക്കറ്റുമായി ദിലീപിന് അടുത്ത ബന്ധം ഉണ്ടായിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. നടിയെ ഉപദ്രവിച്ച കേസിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തിനിടയിലാണു ദിലീപിന്റെ കണക്കില്‍പ്പെടാത്ത സ്വത്തു സംബന്ധിച്ച വിവരങ്ങള്‍ പൊലീസിനു ലഭിച്ചത്.

അന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കും. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ദിലീപ് നേതൃത്വം നല്‍കിയ വിദേശ സ്റ്റേജ് ഷോകള്‍, വന്‍കിട റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍, കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍ പങ്കാളിയാണെന്നു കരുതുന്ന ദുബായ് മനുഷ്യക്കടത്ത് എന്നിവയിലും അന്വേഷണം നടക്കും.

കേസിന്റെ ഗൂഢാലോചന സംബന്ധിച്ച ചോദ്യം ചെയ്യലില്‍ പൊലീസ് കണ്ടെത്തിയ നിര്‍ണായക വിവരങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം തുടങ്ങി. ഇതിനായി എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ആലുവ പോലീസ് ക്ലബ്ബിലെത്തി അന്വേഷണ ഉദ്യോഗസ്ഥരില്‍നിന്നും വിവരങ്ങളും രേഖകളും ശേഖരിച്ചു. എഫ്‌ഐആര്‍ രേഖകളും ഭൂമി ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങളുമാണ് അന്വേഷണ ഉദ്യോഗസ്ഥരില്‍നിന്നും ശേഖരിച്ചത്.

രണ്ടു വര്‍ഷം മുന്‍പ് ആദായ നികുതി ഇന്റലിജന്‍സ് വിഭാഗവും മലയാള സിനിമാ നിര്‍മാണ രംഗത്തെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി ദിലീപ് അടക്കമുള്ള മുന്‍നിര നടന്മാരുടെ സ്വത്തുവിവര കണക്കുകള്‍ പരിശോധിച്ചിരുന്നെങ്കിലും അന്വേഷണം ഇടയ്ക്കു വെച്ച് നിര്‍ത്തുകയായിരുന്നു.