ബോഫോഴ്‌സ് പീരങ്കി അഴിമതി കേസ്; സിബിഐ വീണ്ടും അന്വേഷിക്കും
ന്യൂഡല്‍ഹി: രാജീവ് ഗാന്ധി സര്‍ക്കാരിന്റെ ഭരണ കാലത്ത് വന്‍ കോളിളക്കമുണ്ടാക്കിയ ബോഫോഴ്‌സ് പീരങ്കി അഴിമതി കേസ് സിബിഐ വീണ്ടും അന്വേഷിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പുനരന്വേഷണം ആവശ്യപ്പെട്ട് സിബിഐ ഉടന്‍ തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അപേക്ഷ നല്‍കുമെന്നാണ് സൂചന. പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (പിഎസി) നിര്‍ദേശപ്രകാരമാണ് അന്വേഷണം നടത്തുന്നതെന്നാണ് വിവരം.
ബോഫോഴ്‌സ് കേസുമായി ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ട് വര്‍ഷങ്ങളായി പിഎസിയുടെ മുന്നില്‍ തീരുമാനമാകാതെ കിടക്കുകയാണ്. ഇതേത്തുടര്‍ന്നാണ് അഴിമതിയെക്കുറിച്ചും കരാറിലെ പാളിച്ചകളെക്കുറിച്ചും തുടരന്വേഷണം നടത്തണമെന്ന് സിബിഐയോട് പിഎസി ആവശ്യപ്പെട്ടത്. 2005ല്‍ കേസില്‍ ആരോപണ വിധേയരായ ഹിന്ദുജ ഗ്രൂപ്പിലെ ശ്രീചന്ദ്, ഗോപീ ചന്ദ്, പ്രകാശ് ചന്ദ് എന്നിവരെയും ബോഫോഴ്‌സ് കമ്പിനിയേയും കോടതി കുറ്റവിമുക്തരാക്കിയിരുന്നു.
ഇത് മേല്‍കോടതിയില്‍ ചോദ്യം ചെയ്യാത്തതിനെക്കുറിച്ചും പിഎസി സബ്കമ്മറ്റി സിബിഐയോട് തിരക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ അപ്പീല്‍ നല്‍കാന്‍ യുപിഎ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ലെന്നും സിബിഐ ഡയറക്ടര്‍ അലോക് വര്‍മ പറഞ്ഞു. ഇതേതുടര്‍ന്നാണ് കേന്ദ്രസര്‍ക്കാരിനോട് അനുമതി വാങ്ങാന്‍ ബിജെഡി എംപി ഭര്‍തൃഹരി മാതബ് അധ്യക്ഷനായ സബ് കമ്മിറ്റി സിബിഐക്ക് നിര്‍ദ്ദേശം നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.
1980 ല്‍ രാജീവ് ഗാന്ധി സര്‍ക്കാരിന്റെ കാലത്താണ് ബോഫോഴ്‌സ് വിവാദം ഉയരുന്നത്. ഗാന്ധികുടുംബവുമായി അടുത്ത ബന്ധമുള്ള ഇറ്റാലിയന്‍ വ്യവസായി ഒട്ടാവിയോ ക്വത്ത്‌റോച്ചിക്ക് ഈ കേസുമായി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ രാജ്യത്ത് രാഷ്ട്രീയമായ കോളിളക്കങ്ങളുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെ 1989 ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നിലംപരിശായി.