പെണ്‍വാണിഭ കേസില്‍ തനിക്കുണ്ടായ അനുഭവമാണ് ഇപ്പോള്‍ ദിലീപിനെന്ന് രശ്മി നായര്‍; പോലീസിന്റെ തെളിവെടുപ്പ് വെറും ‘ഷോ’ കാണിക്കല്‍

single-img
13 July 2017

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിനെ തെളിവെടുപ്പിന് കൊണ്ടുപോയത് മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള തിരക്കഥകള്‍ക്കനുസരിച്ചാണെന്നും മാധ്യമങ്ങള്‍ക്കു മുന്നില്‍ ഷോ കാണിക്കാനായുള്ള പോലീസുകാരുടെ ഒരുതരം പ്രഹസനമാണിതെന്നും തുറന്നടിച്ച് ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ പിടിക്കപ്പെട്ട രശ്മി നായര്‍.

ഇതു പോലെ ഒരു ‘ഷോയ്ക്കായി’ ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസുമായി ബന്ധപ്പെട്ട് മനപൂര്‍വം കെട്ടിച്ചമച്ച കഥയുമായി തങ്ങളെ തെളിവെടുപ്പിന് കൊണ്ടുപോയ കേരള പോലീസിന്റെ ‘ചീപ്പ് ഷൈനിങ്ങ് കഥ’ പൊളിഞ്ഞു ചീറ്റിപ്പോയത് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രശ്മി നായര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ഫെയ്‌സ്ബുക്കിന്റെ പൂര്‍ണരൂപം:

ഇന്ന് ദിലീപുമായി നടന്നു മാധ്യമങ്ങളുടെ ക്യാമറക്ക് മുന്നില്‍ നടത്തിയത് പോലെ ഒരു ഷോയ്ക്കായി എന്നെ കസ്റ്റഡിയില്‍ വാങ്ങിയശേഷം എന്നെയും രാഹുലിനെയും കേസിലെ ഒന്നാം പ്രതിയായ അക്ബറുമായി തിരുവനന്തപുരത്തുനിന്നും രാവിലെ നാല് മണിക്ക് പോലീസ് കൊച്ചിയിലേക്ക് തിരിക്കുന്നു. ഒന്നാം പ്രതിയുമായുള്ള ഞങ്ങളുടെ ബന്ധം ആണ് അന്ന് ഐജി ശ്രീജിത്ത് മാധ്യമങ്ങളുടെ മുന്നില്‍ ആധികാരികമായി പറഞ്ഞത് അപ്പോള്‍ ഞങ്ങള്‍ കൂടിക്കാഴ്ച നടത്തി എന്ന് പറഞ്ഞു കുറേ സ്ഥലങ്ങള്‍ ഹോട്ടലുകള്‍ എയര്‍പോര്‍ട്ട് അങ്ങനെ പല സ്ഥലത്തും രാവിലെ മുതല്‍ വൈകിട്ട് വരെ പ്രകടനം നടത്താനുള്ള ഷെഡ്യൂള്‍ ഇട്ടാണ് പോകുന്നത്.

ആദ്യത്തെ ഷോക്കില്‍ നിന്നും രണ്ടുമൂന്നു ദിവസത്തില്‍ റിക്കവര്‍ ആയിവരുന്ന രാഹുല്‍ പ്രാന്ത് പിടിച്ച അവസ്ഥയില്‍ ആണ്. പോകുന്ന വഴി തന്നെ വാഹനത്തിനുള്ളില്‍ വച്ചും മറ്റും പോലീസുകാരില്‍ പലരും മാധ്യമ പ്രവര്‍ത്തകരുമായി ബന്ധപ്പെടുന്നു ലൈവ് ഉണ്ടാകില്ലേ എന്ന് ചോദിക്കുന്നു വീട്ടിലും സുഹൃത്തുക്കളെയും വിളിച്ചു തങ്ങള്‍ TV യില്‍ വരും എന്നൊക്കെ പറയുന്നുണ്ട് . മഫ്ട്ടിയില്‍ നല്ല ആക്ഷന്‍ ഹീറോ ബിജുമാരായി ടി ഷര്‍ട്ടും കൂളിംഗ് ഗ്ലാസും ഒക്കെ വച്ചാണ് വന്നിരിക്കുന്നത് അതില്‍ തന്നെ കോമഡി എന്താണ് എന്ന് വച്ചാല്‍ ഒരു മുതലാളി വച്ചിരിക്കുന്നത് ഞങ്ങളുടെ കാറില്‍ ഇരുന്ന രാഹുലിന്റെ തന്നെ ഗ്ലാസ് ആണ്.

ഞങ്ങളുടെ സാന്നിധ്യം കൊണ്ട് മീഡിയയിലും മറ്റും തന്റെ പേരും വിഷ്യല്‍സും ഒക്കെ വന്നതില്‍ ആകപ്പാടെ കിളിപോയി ഇരിക്കുകയാണ് ഒന്നാം പ്രതി. ഞങ്ങള്‍ക്കാണെങ്കില്‍ ഈ കോപ്രായം എങ്ങനെയെങ്കിലും ഒഴിവാക്കുകയും വേണം. നെടുമ്പാശേരിയില്‍ വാഹനം എത്തുമ്പോള്‍ കൃത്യമായി ദേശീയ മാധ്യമങ്ങള്‍ അടക്കം ഹാജര്‍. ഞങ്ങളെ പുറത്തിറക്കി അവിടെ ഒരു ഹോട്ടലില്‍ കയറ്റി പ്രഹസന ‘തെളിവെടുപ്പ്’ നടത്തുകയാണ് ഉദ്ദേശം. വണ്ടി വന്നു നിന്ന വഴി രാഹുല്‍ ഒന്നാം പ്രതിയോട് നീ ഞാന്‍ പറയുന്നത് പോലെ പറഞ്ഞാല്‍ ഇനി നിന്റെ മുഖം ഇവര്‍ മാധ്യമങ്ങള്‍ക്ക് കൊടുക്കില്ല എന്ന് പറഞ്ഞു. ഞാന്‍ എന്തും ചെയ്യാം എന്ന് അവനും. മാതൃഭൂമിയിലെ റിപ്പോര്‍ട്ടര്‍ മൈക്കുമായി വണ്ടിക്കടുത്ത് തന്നെ നില്‍പ്പുണ്ട് ‘അഭ്യന്തര മന്ത്രിയുടെ ഓഫീസിലെ ഉന്നതന് ഇതുമായി ബന്ധമുണ്ട്’ എന്ന് ഒന്നാം പ്രതി വിളിച്ചു പറഞ്ഞു. മാതൃഭൂമി അത് ലൈവ് ആയി ബ്രേക്ക് ചെയ്തു.

പിന്നെ സംഭവിച്ചതെല്ലാം ഒരു ഫയര്‍ ഡ്രില്‍ പോലെ ആയിരുന്നു പോലീസ് വണ്ടിയുമായി കാണുന്ന വഴി പരക്കം പാഞ്ഞു. ചാലക്കുടിയില്‍ ഏതോ ഉള്‍ വഴിയൊക്കെ ഞങ്ങളുമായി ഓടി മാധ്യമങ്ങള്‍ പിറകെയും ഡ്രൈവര്‍ പലവട്ടം വിളിച്ചു പറയുന്നുണ്ടായിരുന്നു സാറേ ഈ പോകുന്ന വഴിയൊന്നും ഒരു നിശ്ചയവും ഇല്ല . DYSPയുടെയും CIയുടെയുമൊക്കെ ഫോണുകള്‍ നിര്‍ത്താതെ അടിക്കുന്നുണ്ട.് നല്ല യമണ്ടന്‍ തെറിയാണ് മറുഭാഗത്തുനിന്നും കേള്‍ക്കുന്നത് എന്ന് മുഖം കണ്ടാല്‍ അറിയാം. ഒടുവില്‍ IG വന്നു ഞങ്ങളോട് സംസാരിച്ചു. നിങ്ങള്‍ക്ക് വല്ലതും പറയാനുണ്ടെങ്കില്‍ കോടതിയില്‍ പറ ഇങ്ങനെ വിളിച്ചു പറയരുത്.

ഒന്നും പറയാനില്ല ഒരു കാരണവും ഇല്ലാതെ ആവശ്യത്തില്‍ കൂടുതല്‍ സഹിച്ചിരിക്കുകയാണ് ഇനി മാധ്യമങ്ങളുടെ മുന്നില്‍ ഞങ്ങളെ കൊണ്ടുപോയാല്‍ വായില്‍ തോന്നിയത് വിളിച്ചു പറയിക്കും എന്ന് രാഹുല്‍ . ഒടുവില്‍ ഡ്രൈവര്‍ പ്രതീക്ഷിച്ചത് പോലെ വണ്ടി ഒരു ഡെഡ് എന്‍ഡില്‍ പോയി മുട്ടി. മാധ്യമ പ്രവര്‍ത്തകര്‍ പോലീസിനെ ഇങ്ങനെ തെറി വിളിക്കുമോ എന്ന് ഞാന്‍ അന്നാണ് അറിഞ്ഞത് ‘ എവിടെക്കാടാ പൂ…മോ… നീയൊക്കെ ഇവരെയും കൊണ്ട് ഓടുന്നത് എന്നൊക്കെ വളഞ്ഞിട്ട് വിളിച്ചു വണ്ടിക്കുള്ളിലേക്ക് നിറയെ മൈക്കുകളും IG ദയനീയമായും നോക്കുന്നുണ്ട് ആരും ഒന്നും മിണ്ടിയില്ല.

എന്തായാലും തെളിവെടുപ്പ് മതിയായി ഞങ്ങളെയും കൊണ്ട് നേരെ തിരികെ പോരുന്നു. പിന്നെ ഏഴു ദിവസം കസ്റ്റഡി ഉണ്ടായിട്ട് ശ്രീജിത്തിന്റെ ഭാവനയില്‍ വിരിയുന്ന തിരക്കഥ മാധ്യമങ്ങളെ വിളിച്ചു പറഞ്ഞു എന്നതല്ലാതെ ഞങ്ങളെ ആ ഓഫീസ് വിട്ടു പുറത്തിറക്കിയില്ല. ഡെഡ് എന്‍ഡില്‍ വണ്ടി നിര്‍ത്തി എന്ന കുറ്റത്തിന് ആ പാവം ഡ്രൈവര്‍ക്ക് സെന്‍കുമാര്‍ ഒരു മെമ്മോയും കൊടുത്തു.