ആദ്യ ആക്രമണ പദ്ധതി ഹണീബി ടുവിന്റെ ലൊക്കേഷനില്‍: പാളിയത് നടി സ്ഥലംവിട്ടതിനാല്‍

single-img
13 July 2017


കൊച്ചി: ഹണീബി ടൂവിന്റെ ഗോവയിലെ ലൊക്കേഷനില്‍ വെച്ച് പള്‍സര്‍ സുനി നടിയെ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നെന്ന് പോലീസ്. എന്നാല്‍ ഒരു ദിവസം മാത്രമേ നടി ഗോവയിലുണ്ടായിരുന്നുള്ളൂ എന്നത് പദ്ധതി പാളാന്‍ കാരണമായെന്ന് പോലീസ് പറയുന്നു. ഗോവയില്‍ നടന്ന ഹണീബി ടൂ സിനിമയുടെ ലൊക്കേഷനിലെ ഡ്രൈവറായിരുന്നു പള്‍സര്‍സുനി.

ഗോവയില്‍ വെച്ച് ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്നും എന്നാല്‍ ഒരു ദിവസത്തിനുള്ളില്‍ സഹായികളെയും വാഹനത്തെയും ഗോവയിലെത്തിക്കാന്‍ സുനിക്ക് സാധിക്കാതെ വന്നതാണ് പദ്ധതി ഉപേഷിക്കാന്‍ കാരണമെന്നും പോലീസ് പറഞ്ഞു. 2013ല്‍ നടിയെ ആക്രമിക്കാന്‍ ദിലീപ് പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയിരുന്നെങ്കിലും ഇതിനിടെ പള്‍സര്‍ സുനി ഒരു മോഷണക്കേസില്‍ കുടുങ്ങിയതിനാലാണ് പദ്ധതി നാല് വര്‍ഷം വൈകിയതെന്നും അന്വേഷണസംഘം അറിയിച്ചു.

പിന്നീട് ക്വട്ടേഷന്‍ പുതുക്കിയത് ജോര്‍ജ്ജേട്ടന്‍സ് പൂരം ലൊക്കേഷനില്‍ വെച്ചാണ്. തൃശൂരായിരുന്നു ഈ സിനിമയുടെ ലൊക്കേഷന്‍. അന്ന് 10000 രൂപ ദിലീപില്‍ നിന്ന് പള്‍സര്‍ കൈപറ്റിയിരുന്നു. ഗോവയിലെ ആക്രമണ പദ്ധതി പാളിയതോടെയാണ് അത്താണിയില്‍ വെച്ച് കുറ്റകൃത്യം നടത്തുന്നത്.