തൊഴിലാളികളുടെ കുറഞ്ഞവേതനം 600 രൂപ: സര്‍ക്കാരിന്റെ കരട് തൊഴില്‍നയം പ്രഖ്യാപിച്ചു

single-img
13 July 2017

തിരുവനന്തപുരം: സര്‍ക്കാരിന്റെ കരട് തൊഴില്‍ നയം പ്രഖ്യാപിച്ചു. കേരളത്തിന്റെ സാമൂഹികസാമ്പത്തിക മേഖലകളുടെ സമഗ്ര വളര്‍ച്ചയ്‌ക്കൊപ്പം തൊഴിലാളികളുടെ സാമൂഹികസുരക്ഷയും ഉറപ്പുവരുത്തുന്നതാണ് നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തൊഴിലാളികളുടെ കുറഞ്ഞവേതനം 600 രൂപയാക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു. മുഖ്യമന്ത്രി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

തൊഴില്‍ നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി വിവിധ മേഖലകളിലെ തൊഴില്‍ സാഹചര്യവും വേതന വ്യവസ്ഥയും പരിശോധിച്ചിച്ച് തൊഴിലാളികളുടെ ഏറ്റവും കുറഞ്ഞ വേതനം 600 രൂപയാക്കും. തൊഴിലിടങ്ങളില്‍ ശുചിമുറികള്‍, വിശ്രമമുറികള്‍, ഇരിക്കാനുള്ള ഇരിപ്പിടങ്ങള്‍ എന്നിവ നിര്‍ബന്ധമാക്കും. വേതനക്കുടിശിക തൊഴിലുടമയില്‍ നിന്ന് തന്നെ ഈടാക്കുവാനുള്ള റവന്യൂ റിക്കവറി വ്യവസ്ഥ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തൊഴില്‍ തര്‍ക്കങ്ങളുണ്ടാകുന്ന സാഹചര്യങ്ങളില്‍ അവ സമയബന്ധിതമായി പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കും. തൊഴിലിടങ്ങളില്‍ ലിംഗസമത്വം നടപ്പാക്കുന്നതിനും സ്ത്രീ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിനുമുള്ള നടപടികള്‍ കൈക്കൊള്ളും. ഇതരസംസ്ഥാന തൊഴിലാളികളുടെ ആരോഗ്യം, ക്ഷേമം, സുരക്ഷ എന്നിവ ഉറപ്പുവരുത്താന്‍ ശക്തമായ ഇടപെടല്‍ നടത്തും. ഇത്തരത്തില്‍ സമസ്ത മേഖലയിലെയും തൊഴിലാളികള്‍ക്ക് മാന്യമായ വേതനവും സാമൂഹ്യസുരക്ഷയും ഉറപ്പുവരുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും പിണറായി വിജയന്‍ പറയുന്നു.

അതേസമയം സംസ്ഥാനത്തെ വിവിധ തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളെ ശാക്തീകരിക്കും. ഭരണച്ചെലവ് കുറച്ച് ആരോഗ്യം, പാര്‍പ്പിടം തുടങ്ങിയ മേഖലകളില്‍ ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്തുന്ന വിധത്തില്‍ ക്ഷേമപദ്ധതികള്‍ പരിഷ്‌കരിക്കും. സമൂഹത്തിലെ എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും തൊഴില്‍ സുരക്ഷയും സാമൂഹ്യ സുരക്ഷയും ഉറപ്പാക്കുന്നതു ലക്ഷ്യം വെച്ചുകൊണ്ടാണ് തൊഴില്‍ നയം സര്‍ക്കാര്‍ രൂപീകരിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു.