നാദിര്‍ഷയും കുടുങ്ങും: ദിലീപിന്റെ അനുജന്‍ അനൂപിന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നു

single-img
12 July 2017


കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനൊപ്പം സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയും മാനേജര്‍ അപ്പുണ്ണിയും പ്രതികളാകുമെന്ന് റിപ്പോര്‍ട്ട്. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനും കുറ്റകൃത്യത്തെപ്പറ്റി അറിവുണ്ടായിട്ടും മറച്ചുവെയ്ക്കാന്‍ ശ്രമിച്ചതിനുമായിരിക്കും ഇവര്‍ക്കെതിരെ കേസെടുക്കുക. ഇരുവര്‍ക്കും ഗൂഢാലോചനയില്‍ പങ്കില്ലെന്നാണ് പൊലീസിന്റെ പ്രാഥമികമായ വിലയിരുത്തല്‍. ഇവരെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്.

കേസില്‍ ദിലീപിന്റെ അനുജന്‍ അനൂപിനെയും ചോദ്യം ചെയ്‌തേക്കും. കേസ് ഒത്തുതീര്‍പ്പാക്കാന്‍ അനൂപ് ഇടപെട്ടോ എന്ന് സംശയമുണ്ട്. പള്‍സര്‍ സുനിക്കൊപ്പം ജയിലില്‍ ഉണ്ടായിരുന്ന പ്രതികളില്‍ ഒരാളായ വിഷ്ണു അനൂപിനെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നതായി റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ട്. ദിലീപിന് പള്‍സര്‍ സുനി കൈമാറിയ കത്ത് ഏലൂരില്‍ അനൂപിന്റെ കൈവശമായിരുന്നു എത്തിച്ചതെന്നും വിവരമുണ്ട്. ജയിലില്‍ നിന്നുള്ള പള്‍സര്‍ സുനിയുടെ ഫോണ്‍വിളി കാര്യത്തില്‍ നാദിര്‍ഷയുടേയും അപ്പുണ്ണിയുടെയും ഫോണ്‍ നമ്പര്‍ വിഷ്ണു വാങ്ങിയത് അനൂപില്‍ നിന്നുമായിരുന്നോ എന്നും സംശയിക്കുന്നുണ്ട്. സംഭവം ഒതുക്കി തീര്‍ക്കാന്‍ അനൂപും സഹായിച്ചോയെന്ന സംശയത്തെ തുടര്‍ന്നാണ് വീണ്ടുമുളള ചോദ്യം ചെയ്യല്‍.