ചെമ്പനോടയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കടബാധ്യത ഏറ്റെടുക്കാന്‍ മന്ത്രിസഭാ തീരുമാനം

single-img
12 July 2017

തിരുവനന്തപുരം: കോഴിക്കോട് ജില്ലയില്‍ ചെമ്പനോടയില്‍ വില്ലേജ് ഓഫീസില്‍ തൂങ്ങി മരിച്ച ജോയിയുടെ ബാങ്ക് വായ്പകള്‍ തീര്‍ക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് തുക അനുവദിക്കാന്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇതുസംബന്ധിച്ച് തീരുമാനം എടുത്തത്. ഭൂമിയുടെ തര്‍ക്കം പരിഹരിച്ച് നികുതി ഈടാക്കുന്നതിന് കോഴിക്കോട് കളക്ടറെയും മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി.

ഭൂനികുതി സ്വീകരിക്കാത്ത പ്രശ്‌നത്തെ തുടര്‍ന്നാണ് ജോയ് ആത്മഹത്യ ചെയ്തത്. ജോയിയുടെ കുടുംബത്തിന് ചക്കിട്ടപ്പാറ സഹകരണ ബാങ്കില്‍ 13.16 ലക്ഷം രൂപയുടെ ബാധ്യതയുണ്ട്. കൂടാതെ മകള്‍ക്ക് വിദ്യാഭ്യാസ വായ്പയെടുത്ത വകയില്‍ പൂഴിത്തോട് യൂണിയന്‍ ബാങ്കില്‍ 3.31 ലക്ഷം രൂപയുടെ ബാധ്യതയും ഉണ്ട്. ഈ രണ്ട് ബാധ്യതകളും തീര്‍ക്കാനുളള തുക ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കും.