ദിലീപിനെ അറസ്റ്റ് ചെയ്തത് ഹിന്ദുവായതുകൊണ്ട്: പിന്തുണയുമായി സംഘപരിവാർ അനുകൂല ട്വീറ്റർ
സിനിമാനടൻ ദിലീപിനു പിന്തുണയുമായി സംഘപരിവാർ അനുകൂല ട്വീറ്റർ രംഗത്ത്. ശംഖ് നാദ് കേരള എന്ന സംഘപരിവാർ അനുകൂല ട്വിറ്റർ ഐഡിയാണു ദിലീപിനെ പിന്തുണയ്ക്കുന്ന ട്വീറ്റുകളുമായി രംഗത്തെത്തിയത്. ദിലീപിനെ കുടുക്കിയതാണെന്നും ഹിന്ദുവായ ദിലീപിനെ കുടുക്കാൻ മത-രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടാകാമെന്നുമാണു ആരോപണം.
കേരളത്തിലെ ചലച്ചിത്രമേഖല നിയന്ത്രിക്കുന്നത് കമ്മ്യൂണിസ്റ്റുകാരാണെന്നും അതുകൊണ്ട് ഹിന്ദുവായ നടൻ ദിലീപിനെ ഈ കേസിൽ കുടുക്കുമെന്നും ഇതേ ട്വീറ്റർ ജൂൺ 28-നു ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റിൽ വാദിയായ നടിയുടെ പേരും ഉണ്ടായിരുന്നു. ഈ ട്വീറ്റിന്റെ സ്ക്രീൻ ഷോട്ട് റീ ട്വീറ്റ് ചെയ്തുകൊണ്ട്, തങ്ങളുടെ പ്രവചനം ശരിയായി എന്ന അവകാശവാദവുമായാണു ഇപ്പോൾ ദിലീപിനു പിന്തുണ അറിയിച്ചിരിക്കുന്നത്.
“ഇക്കഴിഞ്ഞ ജൂൺ 28-നുതന്നെ മലയാളം നടൻ ദിലീപിന്റെ അറസ്റ്റ് ഞങ്ങൾ പ്രവചിച്ചിരുന്നു. ബംഗാളിലും കേരളത്തിലും ഹിന്ദുവായ നടന്മാരെ കേസിൽ കുടുക്കുകയാണു,” എന്നായിരുന്നു ട്വീറ്റ്.
കേരള ചലച്ചിത്രമേഖല സംഘടിതരായ കുറ്റവാളികളുടെ കൂട്ടായ്മയാണെന്നും , ഈ കൂട്ടായ്മ ഹിന്ദുക്കളായ സെലിബ്രിറ്റികളെ ലക്ഷ്യം വെയ്ക്കാൻ കൊട്ടേഷൻ സംഘങ്ങൾ നടത്തുന്നുണ്ടെന്നും ശംഖ് നാദ് കേരള ആരോപിക്കുന്നു. ഹിന്ദുക്കളായ നടീനടന്മാർ രാജ്യമൊട്ടാകെ വ്യാജക്കേസുകളുടെ പേരിൽ ആക്രമിക്കപ്പെടുകയാണെന്നും ആരോപിക്കുന്നുണ്ട്.
ട്വിറ്ററിലെ കമ്മ്യൂണിസ്റ്റ് അനുകൂല യൂസർമാർ, ജിഷയുടെ ഘാതകനായ അമീറുൽ ഇസ്ലാമിനെ തൂക്കിക്കൊല്ലാൻ കാണിക്കാത്ത ഉത്സാഹം ദിലീപിന്റെ കാര്യത്തിൽ കാണിക്കുന്നത് ഹിന്ദുവിരോധം കൊണ്ടാണെന്നും ശംഖ് നാദ് കേരള ട്വീറ്റുകളിലൂടെ സൂചിപ്പിക്കുന്നു.
“മതാധിഷ്ഠിത രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണ് ദിലീപെന്നു ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. അദ്ദേഹത്തെ വേട്ടയാടാനുള്ള കഥകളുമായി പ്രെസ്റ്റിറ്റ്യൂട്ടുകളും (മാധ്യമങ്ങൾക്ക് സംഘപരിവാർ നിഘണ്ടുവിലെ അസഭ്യ സൂചന- മാധ്യമവേശ്യ എന്നർത്ഥം) തയ്യാറായിരുന്നു,” ശംഖ് നാദ് കേരള ട്വീറ്റ് ചെയ്യുന്നു.
Special Interest in #dileeparrested by Pinoloi and Pinoloi Trolls but no Interest in executing #jisha Rapist Ameerul Islam#
— Saffron Kerala (@saffronkerala) July 11, 2017
ഇതിനിടെ ഈ ട്വീറ്റർ ഇരയായ നടിയുടെ പേരു ഉപയോഗിച്ചതിനെതിരെ ബെഞ്ജിത് കിഴിശ്ശേരി എന്നയാൾ മുഖ്യമന്ത്രിയ്ക്കും സൈബർ സെല്ലിനും പരാതി നൽകിയിട്ടുണ്ട്.
ബി ജെ പി ബൌദ്ധികകാര്യ വിഭാഗം തലവനായ ടി ജി മോഹൻ ദാസും ദിലീപിനെ പിന്തുണച്ചു രംഗത്തെത്തിയിരുന്നു. ഇക്കഴിഞ്ഞ ജൂൺ 29-നാണു ടി ജി മോഹൻ ദാസ് ദിലീപിനെ പിന്തുണച്ച് ട്വീറ്റ് ചെയ്തത്. പതിമൂന്നുമണിക്കൂർ തുടർച്ചയായി ചോദ്യം ചെയ്ത നടപടി മനുഷ്യാവകാശലംഘനമാണെന്നു കാണിച്ചാണു ഇദ്ദേഹം ദിലീപിനു പിന്തുണയറിയിച്ചിരുന്നത്.