നടി ആക്രമിക്കപ്പെട്ട ദിവസം വെറും പന്ത്രണ്ട് സെക്കന്‍ഡില്‍ അവസാനിച്ച ‘ആ ഫോണ്‍ കോള്‍’ ദിലീപിനെ കുടുക്കി
കൊച്ചി: കൊച്ചിയിൽ യുവനടി അതിക്രമത്തിന് ഇരയായ സംഭവത്തിൽ ആദ്യം മുതലേ സംശയത്തിന്റെ നിഴലിലായിരുന്നു നടൻ ദിലീപ്. സംഭവം നടന്ന് ആദ്യ മണിക്കൂറില്‍ തന്നെ സിനിമാലോകം ഇക്കാര്യം അറിഞ്ഞിരുന്നു. എന്നാല്‍ താന്‍ പിറ്റേന്നാണ് ഇക്കാര്യം അറിഞ്ഞതെന്നായിരുന്നു ദിലീപിന്റെ
നിലപാട്. നടി ആക്രമിക്കപ്പെട്ട അന്ന് വൈകിട്ട് ദിലീപ് ഫോണ്‍ കോളുകള്‍ക്ക് ഉത്തരം നല്‍കിയിരുന്നില്ല.
സിനിമയിലെ ഒരു സഹപ്രവര്ത്തകന് വിളിച്ചപ്പോള്‍ വെറും പന്ത്രണ്ട് സെക്കന്‍ഡ് മാത്രമാണ് ദിലീപ് സംസാരിച്ചത്. തന്റെ ഏറ്റവും അടുത്ത സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ടിട്ടും താന്‍ അറിഞ്ഞില്ലെന്ന ദിലീപിന്റെ വാദവും, സഹപ്രവര്ത്തകന് വിളിച്ചപ്പോള്‍ പന്ത്രണ്ട് സെക്കന്‍ഡില്‍ സംസാരം അവസാനിപ്പിച്ചതുമാണ് ദിലീപിനെ സംശയിക്കാന്‍ പോലീസിന് പ്രേരണയായത്.
വെറും പന്ത്രണ്ട് സെക്കന്‍ഡില്‍ കോള്‍ അവസാനിപ്പിച്ചത് കൊണ്ട് തന്നെ നടി ആക്രമിക്കപ്പെട്ട സംഭവം ദിലീപിന് നേരത്തെ അറിയാമായിരുന്നെന്ന് പോലീസ് സംശയിച്ചു. നാദിര്‍ഷയ്ക്കൊപ്പം നടത്തിയ ചോദ്യം ചെയ്യലിലും ദിലീപിന്റെ മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തുകയും അറസ്റ്റിലേക്ക് നയിക്കുകയുമായിരുന്നു.
നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ സിനിമാലോകത്തും കേരളത്തിന്റെ പൊതുസമൂഹത്തിനിടയിലും കടുത്ത അമര്‍ഷമാണ് ഉയര്‍ന്നത്. താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ 2017 ഫെബ്രുവരി 19നാണ് കൊച്ചിയിലെ ദര്‍ബാര്‍ ഹാളിലെ ഗ്രൗണ്ടില്‍ പ്രതിഷേധ കൂട്ടായ്മയും ചേര്‍ന്നു. മമ്മൂട്ടിയും മോഹന്‍ലാലും മഞ്ജുവാര്യരും ദിലീപുമടക്കമുളള താരങ്ങള്‍ പ്രതിഷേധ കൂട്ടായ്മയില്‍ പങ്കെടുക്കുകയും ചെയ്തു. ഇതില്‍ ദിലീപ് സംസാരിച്ചത് ഇപ്രകാരമായിരുന്നു. ”ഞെട്ടിക്കുന്ന സംഭവം. പൊലീസ് സത്യസന്ധമായി മുന്നോട്ട് പോകുന്നു. ആക്രമിക്കപ്പെട്ടത് തന്റെ കൂടെ ഏറ്റവും കൂടുതല്‍ സിനിമ ചെയ്ത വ്യക്തി.
വാര്‍ത്തകള്‍ വളച്ചൊടിക്കരുത്”.
ഇതിനുശേഷം അന്വേഷണം ഏറെ പുരോഗമിക്കുകയും നടിയെ ആക്രമിച്ചതിലെ മുഖ്യപ്രതി പള്‍സര്‍ സുനിയടക്കമുളള പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിനുശേഷം മാസങ്ങള്‍ കഴിഞ്ഞാണ് ഗൂഢാലോചന സംബന്ധിച്ച അന്വേഷണം പള്‍സര്‍ സുനിയുടെ കത്തിനെ തുടര്‍ന്ന് സജീവമാകുന്നതും ദിലീപിലേക്ക് അന്വേഷണം പൂര്‍വാധികം ശക്തിയോടെ എത്തുന്നതും അറസ്റ്റിലാകുന്നതും.
ആക്രമണം നടത്താൻ കാരണമായത് കുടുംബ വിഷയങ്ങൾ
കുടുംബത്തിൽ ഉടലെടുത്ത പ്രശ്നങ്ങളുടെ പേരിൽ നടിയുമായി ദിലീപിന് നേരത്തെ മുതൽ അത്ര സുഖകരമായ ബന്ധമായിരുന്നില്ലെന്ന വെളിപ്പെടുത്തലാണ് അദ്ദേഹത്തെ സംശയത്തിന്റെ നിഴലിൽ നിർത്തിയത്. കേസുമായി ബന്ധപ്പെട്ട് തന്റെ പേരു പ്രചരിച്ചപ്പോഴെല്ലാം നിരപരാധിത്തം തെളിയിക്കാനുള്ള ശ്രമത്തിലായിരുന്നു ദിലീപ്. എന്നാൽ മുഖ്യപ്രതി സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനിയുടെ മൊഴിമാറ്റങ്ങളാണു കേസില്‍ വഴിത്തിരിവുണ്ടാക്കിയത്.
പണത്തിനു വേണ്ടി താനാണു കുറ്റം ചെയ്തതെന്ന് ആദ്യം മൊഴി നല്കിയ സുനി, രണ്ടു മാസം മുന്‍പാണു ഗൂഢാലോചന സംബന്ധിച്ച വെളിപ്പെടുത്തല്‍ ആദ്യം നടത്തിയത്. ആദ്യഘട്ടത്തില്‍ സുനിലിന്റെ മൊഴി പൊലീസ് മുഖവിലയ്ക്കെടുത്തില്ല. എന്നാല്‍, മൊഴികള്‍ സാധൂകരിക്കുന്ന തെളിവുകള്‍ പുറത്തു വരാന്‍ തുടങ്ങിയതോടെ അന്വേഷണ സംഘം നടന് ദിലീപ്, സംവിധായകന് നാദിര്‍ഷ, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്നിവരെ ചോദ്യം ചെയ്തു. സുനിയുടെ സഹതടവുകാരനായിരുന്ന ജിൻസന്റെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്.
പള്‍സര്‍ സുനി ജയിലില്‍നിന്നു നാദിര്‍ഷായെയും അപ്പുണ്ണിയേയും വിളിച്ച് പണം ആവശ്യപ്പെട്ടുവെന്ന വാര്‍ത്ത പുറത്തുവന്നതും ഇതോടെയാണ്. തുടർന്നുള്ള അന്വേഷണത്തിൽ സുനിയുമായി ദിലീപിന് വർഷങ്ങളുടെ പരിചയമുണ്ടെന്നു തെളിയിക്കുന്ന സൂചനകൾ പോലീസിന് ലഭിച്ചു. പൾസർ സുനിയെ അറിയില്ലെന്നായിരുന്നു മുന്‍പ് ദിലീപ് പോലീസിന് മൊഴി നൽകിയത്. ഇത് പോലീസിന്റെ തുടർന്നുള്ള അന്വേഷണത്തിൽ കളവാണെന്നു തെളിഞ്ഞു. കൊച്ചി എംജി റോഡിലെ ഒരു ഹോട്ടലിലാണ് ഇതു സംബന്ധിച്ച ഗൂഢാലാചന നടന്നത്. ഒരു വർഷം മുന്‍പ് താരസംഘടനയായ അമ്മയുടെ പരിപാടിയുടെ ഭാഗമായാണ് ദിലീപ് ഇവിടെയെത്തിയത്. ഇതിന്റെ ശക്തമായ തെളിവുകൾ പോലീസിന് ലഭിച്ചു. കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട പ്രതിയായ പൾസർ സുനിയുടെ മൊഴികളും ഇതിനെ സാധൂകരിച്ചു.
കഴിഞ്ഞ ഫെബ്രുവരി 17നാണ് നടിയെ അങ്കമാലി അത്താണിക്കു സമീപം തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം നടന്നത്. നടിയുടെ മുന്‍ ഡ്രൈവര്‍ കൂടിയായ പള്‍സര്‍ സുനി എന്ന സുനില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു അക്രമം. ഓടുന്ന വാഹനത്തിനുള്ളില്‍ നടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച അക്രമികള്‍, അതിന്റെ ദൃശ്യങ്ങളും പകര്‍ത്തിയശേഷം കൊച്ചി കാക്കനാട് ഭാഗത്ത് ഇറക്കിവിട്ടു.
തുടര്‍ന്ന്, നിര്‍മാതാവും നടനും സംവിധായകനുമായ ലാലിന്റെ വീട്ടില്‍ നടി അഭയം തേടുകയായിരുന്നു. ഡ്രൈവര്‍ മാര്ട്ടിന് ആന്റണിക്കൊപ്പമാണ് നടി ലാലിന്റെ വീട്ടിലെത്തിയത്. നിര്‍മാതാവ് ആന്റോ ജോസഫ്, തൃക്കാക്കര എംഎല്‍എ പി.ടി. തോമസ് എന്നിവരെ വിവരമറിയിച്ച ലാല്‍, സംഭവം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തു.
കേസിലെ പ്രതിയായ ഡ്രൈവര്‍ മാര്ട്ടിന് ആന്റണിയെ പൊലീസ് അന്നുതന്നെ അറസ്റ്റു ചെയ്തിരുന്നു. സംഭവം നടന്ന് ആറാം ദിവസം കോടതിയില്‍ കീഴടങ്ങാനെത്തിയ മുഖ്യപ്രതി പള്‍സര്‍ സുനിയെയും കൂട്ടാളി വിജീഷിനെയും അറസ്റ്റു ചെയ്തതാണ് കേസില്‍ നിര്‍ണായകമായത്. അതീവ രഹസ്യമായി കോടതി മുറിയില്‍ പ്രവേശിച്ച ഇരുവരെയും അതിനാടകീയമായിട്ടാണ് കൊച്ചി പൊലീസ് പിടികൂടിയത്.