രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച് പീഡന പരമ്പര; രണ്ടു കുട്ടികളടക്കം മൂന്ന് പേര്‍ ഒരേ ദിവസം പീഡിപ്പിക്കപ്പെട്ടു

single-img
10 July 2017

ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച് ഡല്‍ഹിയില്‍ വീണ്ടും പീഡനപരമ്പര. തലസ്ഥാന നഗരിയില്‍ വിവിധയിടങ്ങളിലായി രണ്ടു കുട്ടികളുള്‍പ്പെടെ മൂന്ന് പേര്‍ കഴിഞ്ഞ ദിവസം പീഡനത്തിനിരയായി. എട്ടുവയസുകാരിയായ രണ്ടു കുട്ടികളും മാനസിക വെല്ലുവിളി നേരിടുന്ന 38 കാരിയുമാണ് ബലാത്സംഗത്തിനിരയായത്. സെന്റര്‍ ഡല്‍ഹിയിലെ കംല മാര്‍ക്കറ്റിനു സമീപമായിരുന്നു ആദ്യ പീഡനം റിപ്പോര്‍ട്ട് ചെയ്തത്. എട്ടു വയസുകാരിയെ കൗമാരക്കാരിയായ സ്വന്തം മകളുടെ മുന്നിലിട്ട് അച്ഛന്‍ പീഡിപ്പിക്കുകയായിരുന്നു.

ഭാര്യ മരിച്ച് രണ്ടു പെണ്‍കുട്ടികള്‍ക്കൊപ്പം കഴിയുകയായിരുന്നു ഇയാള്‍. കഴിഞ്ഞ ദിവസം മക്കളിലൊരാളെ കൂട്ടി പാര്‍ക്കിലെത്തിയ പ്രതി മറ്റൊരു കുട്ടിക്ക് ചോക്ലേറ്റ് നല്‍കി കൂടെ കൂട്ടിയ ശേഷം റെയില്‍വെ കോളനി ജിമ്മിലേക്ക് കൂട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. സ്വന്തം മകള്‍ നോക്കി നില്‍ക്കെ ആയിരുന്നു ഇത്. മകള്‍ ഉറക്കെ കരഞ്ഞ് കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പ്രതി ഉപദ്രവം തുടരുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കേസില്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

അതേസമയം, കൊണാട്ട് പ്ലേസില്‍ മറ്റൊരു എട്ടുവയസുകാരിയെ പിതാവിന്റെ സുഹൃത്തു പീഡിപ്പിച്ചു. പിതാവിനൊപ്പം വീട്ടിലെത്തിയ സുഹൃത്ത് കുടുംബവുമൊത്ത് ഭക്ഷണം കഴിച്ചു മടങ്ങിയ ശേഷം തിരിച്ചെത്തി പെണ്‍കുട്ടിയെ തട്ടിക്കോണ്ട് പോയി പീഡിപ്പിക്കുക ആയിരുന്നു. പ്രതിയെ പിടികൂടാനുള്ള ശ്രമം പോലീസ് ആരംഭിച്ചു.

മാനസിക വെല്ലുവിളി നേരിടുന്ന 38 കാരിയാണ് നഗരത്തില്‍ മൂന്നാമതായി പീഡനത്തിനിരയായത്. ജോലി വാഗ്ദാനം ചെയ്ത് ടാക്‌സി ഡ്രൈവര്‍ ഇവരെ ഈസ്റ്റ് ഡെല്‍ഹിയില്‍ നിന്നും കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. അതിനു ശേഷം തന്ത്രശാലിയായ ഇയാള്‍ റോഡരികില്‍ ഇവരെ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. റോഡരികില്‍ അവശയായി കിടന്ന ഇവരെ പിന്നീട് വഴിയാത്രക്കാരാണ് ആശുപത്രിയിലെത്തിച്ചത്. സ്ത്രീയില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ആശുപത്രി അധികൃതര്‍ സംഭവം പോലീസിനെ അറിയിച്ചു. തുടര്‍ന്ന് പോലീസ് എത്തി കേസെടുത്തു.