ബ്രിട്ടനില്‍ പുരുഷന്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി

single-img
10 July 2017

ലണ്ടന്‍: ബ്രിട്ടണിലെ ആദ്യ ‘പുരുഷ’ അമ്മ എന്ന വിശേഷണത്തിലൂടെ ബ്രിട്ടീഷ് ചരിത്രത്തില്‍ ഇടം നേടിയിരിക്കുകയാണ് ഹെയ്ഡന്‍ ക്രോസ് എന്ന ഇരുപത്തിയൊന്നുകാരന്‍. രാജ്യത്ത് ആദ്യമായാണ് ഒരു പുരുഷന്‍ ഗര്‍ഭം ധരിച്ച് കുട്ടിക്ക് ജന്മം നല്‍കുന്നത്. ട്രിനിറ്റി ലെയ് എന്ന് പേരിട്ടിരിക്കുന്ന ആരോഗ്യവതിയായ പെണ്‍കുഞ്ഞിനാണ് ഈ പുരുഷ മാതാവ് ജന്മം നല്‍കിയിരിക്കുന്നത്. കഴിഞ്ഞമാസം ഗ്ലോസസ്റ്റര്‍ഷയര്‍ റോയല്‍ ആശുപത്രിയില്‍ വെച്ച് സിസേറിയനിലൂടെയായിരുന്നു ഈ ‘അമ്മ’യുടെ പ്രസവം.

പെണ്ണായി ജനിച്ച ഹെയ്ഡന്‍ ക്രോസ് മൂന്നുവര്‍ഷം മുന്‍പ് നടത്തിയ ഹോര്‍മോണ്‍ ചികിത്സയിലൂടെയും ശസ്ത്രക്രിയകളിലൂടെയും പുരുഷനായി മാറുകയായിരുന്നു. പക്ഷേ നിയമപരമായി ‘പുരുഷന്‍’ ആയി മാറിയെങ്കിലും ഹെയ്ഡന്റെ അണ്ഡാശയവും ഗര്‍ഭപാത്രവും നീക്കം ചെയ്തിരുന്നില്ല. മാത്രമല്ല അണ്ഡോല്‍പാദനം നിര്‍ത്താനുള്ള ചികിത്സയ്ക്ക് വേണ്ട തുക കണ്ടെത്താന്‍ കഴിയാതിരുന്നതോടെ പൂര്‍ണമായും പുരുഷനായി മാറാനും കഴിഞ്ഞില്ല. ഇതോടെ ഒരേസമയം സത്രീയും പുരുഷനുമായി തുടരുകയായിരുന്നു ഇയാള്‍.

ഇതിനിടയിലാണ് പുരുഷനായിരിക്കെ ഗര്‍ഭം ധരിക്കാനുള്ള സാധ്യതയെക്കുറിച്ച് ഹെയ്ഡന്‍ ചിന്തിക്കുന്നത്. അണ്ഡോല്‍പാദനംകൂടി നിര്‍ത്തി പൂര്‍ണമായി പുരുഷനായി മാറിയാല്‍ പിന്നെ സ്വന്തം കുഞ്ഞ് എന്നത് സ്വപ്നമായി അവശേഷിക്കുമെന്ന സാഹചര്യത്തിലാണ് ഒരു കുട്ടിക്ക് ജന്മം നല്‍കാന്‍ ഹെയ്ഡന്‍ തീരുമാനിച്ചത്. തുടര്‍ന്ന് ഫേയ്‌സ്ബുക്കിലൂടെ ബീജദാതാവിനെ കണ്ടെത്തുകയായിരുന്നു. എന്നാല്‍ ദാതാവിനെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടിട്ടില്ല. തനിക്ക് കുഞ്ഞിനെ സമ്മാനിക്കാന്‍ സൗമനസ്യം കാണിച്ച ആളോട് താന്‍ കടപ്പെട്ടിരിക്കുന്നുവെന്ന് ഹെയ്ഡന്‍ പറഞ്ഞു.

ഒരു ടെക്‌സ്‌റ്റൈല്‍ ഷോപ്പിലെ ജീവനക്കാരനായിരുന്ന ഹെയ്ഡന്‍ ക്രോസ് തല്‍ക്കാലം ജോലി അവസാനിപ്പിച്ചിരിക്കുകയാണിപ്പോള്‍. സ്വന്തമായി ഒരു കുഞ്ഞ് എന്ന തന്റെ സ്വപ്നം യാഥാര്‍ത്ഥ്യമായതോടെ ഇനി അണ്ഡോല്‍പ്പാദനം നിര്‍ത്തുന്നതടക്കമുള്ള ചികിത്സകള്‍ പൂര്‍ത്തിയാക്കി പൂര്‍ണമായും പുരുഷനാകാനാണ് തീരുമാനമെന്ന് ഹെയ്ഡന്‍ പറഞ്ഞു.

2008 ല്‍ അമേരിക്കയില്‍ പുരുഷനാകാനുള്ള ചികിത്സ നടത്തിക്കൊണ്ടിരിക്കേ ഗര്‍ഭം ധരിച്ച് പ്രസവിച്ച തോമസ് ട്രെയ്‌സ് ബീറ്റി എന്ന സ്ത്രീയാണ് ലോകത്തെ ആദ്യത്തെ ‘പുരുഷ അമ്മ’യായി അറിയപ്പെടുന്നത്.