പള്‍സറിന്റെ കസ്റ്റഡി കാലാവധി നാളെ തീരും; ഗൂഢാലോചന കണ്ടെത്താനാകാതെ പോലീസ്

single-img
9 July 2017

നടിയെ ആക്രമിച്ച കേസില്‍ പ്രതികളെ ചോദ്യം ചെയ്യുന്നത് തുടരുന്നു. പള്‍സര്‍ സുനിയുടെ കസ്റ്റഡി കാലാവധി തീരാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ നടി ആക്രമിക്കപ്പെട്ടതിനു പിന്നിലെ ഗൂഢാലോചന കണ്ടെത്താനാണ് പൊലീസിന്റെ തീവ്രശ്രമം. അന്വേഷണ സംഘത്തിന്റെ തുടര്‍ച്ചയായ ചോദ്യം ചെയ്യലിലും ഇതുവരെ സുനിയൊന്നും വിട്ടുപറഞ്ഞിട്ടില്ല.

ജയിലില്‍ നിന്നയച്ച കത്തിലെ വിവരങ്ങളെ കുറിച്ചുളള പൊലീസിന്റെ ചോദ്യങ്ങള്‍ക്കു പോലും പരസ്പരവിരുദ്ധമായ മറുപടികളാണ് സുനിയും സുനിക്കൊപ്പം ജയിലിലുണ്ടായിരുന്നവരും നല്‍കുന്നത്. ഈ സാഹചര്യത്തില്‍ അവശേഷിക്കുന്ന ഒറ്റദിവസം കൊണ്ട് പരമാവധി വിവരങ്ങള്‍ സുനിയില്‍ നിന്ന് ചികഞ്ഞെടുക്കാനുളള ശ്രമത്തിലാണ് പൊലീസ്.

നേരത്തെ, സുനിയെ കസ്റ്റഡിയില്‍ക്കിട്ടുന്നതോടെ നടി ആക്രമിക്കപ്പെട്ടതിനു പിന്നിലെ നിഗൂഡതകളും അവസാനിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അന്വേഷണം സംഘം. സുനിയെയും കത്തെഴുതിയ വിപിന്‍ ലാലിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്‌തെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല. ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെയടക്കം കേന്ദ്രീകരിച്ചുളള അന്വേഷണവും മൊഴിയെടുപ്പും തുടരുമെന്നും പൊലീസ് അറിയിച്ചു.

അതേസമയം ജയിലില്‍ ഫോണെത്തിച്ച സംഭവത്തെ പറ്റിയുളള പൊലീസ് അന്വേഷണം ഏതാണ്ട് പൂര്‍ത്തിയായി. മറൈന്‍ഡ്രൈവില്‍ നിന്നും വാങ്ങിയ ഷൂസിനുളളിലാണ് താന്‍ ഫോണ്‍ കടത്തിയതെന്ന് സുനിക്ക് ഫോണെത്തിക്കാന്‍ സഹായിച്ച വിഷ്ണു പൊലീസിനെ അറിയിച്ചു.