സുരേന്ദ്രന്റെ വാദങ്ങള്‍ പൊളിയുന്നോ?; ‘പരേതരു’ടെ പട്ടികയിലെ ഒരാള്‍ കൂടി ഹാജരായി

single-img
8 July 2017

കാസര്‍ഗോഡ്: മഞ്ചേശ്വരം തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നെന്ന ബിജെപി നേതാവ് കെ സുരേന്ദ്രന്റെ ആരോപണങ്ങള്‍ ഒന്നൊന്നായി പൊളിയുന്നു. തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്യപ്പെട്ടു എന്നാരോപിച്ച് സുരേന്ദ്രന്‍ സമര്‍പ്പിച്ച ‘പരേതരു’ടെ പട്ടികയില്‍പെട്ട ഒരാള്‍കൂടി ഹൈക്കോടതിയിലെത്തി തെളിവു നല്‍കി. ഉപ്പള സ്വദേശി അബ്ദുല്ലയാണ് നേരിട്ട് ഹാജരായി താന്‍ വോട്ടു ചെയ്തുവെന്ന് ഹൈക്കോടതിയെ അറിയിച്ചത്.

തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ മരണപ്പെട്ട ആറ് പേരുടെ പേരില്‍ മഞ്ചേശ്വരം തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നതായാണ് സുരേന്ദ്രന്റെ വാദം. ‘മരിച്ച’വരുടെ പട്ടികയിലെ മറ്റൊരൊളായ മുപ്പത്തിയേഴാം ബൂത്തിലെ എണ്ണൂറാമത്തെ വോട്ടറായ അമ്മദ് കുഞ്ഞി താന്‍ ജീവിച്ചിരിപ്പുണ്ടെന്നും വോട്ടര്‍ പട്ടികയില്‍ പേരുളള താന്‍ വോട്ടുചെയ്തെന്നും നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

മുസ്ലിം ലീഗിലെ പി.ബി. അബ്ദുല്‍ റസാഖിന്റെ തിരഞ്ഞെടുപ്പ് വിജയത്തിനെതിരെ, മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കെ. സുരേന്ദ്രന്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. വിദേശത്തുളളവരുടെയും സ്ഥലത്തില്ലാത്തവരുടെയും മരിച്ചുപോയവരുടെയും പേരില്‍ കള്ള വോട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് സുരേന്ദ്രന്റെ ഹര്‍ജിയിലെ ആക്ഷേപം.

സുരേന്ദ്രന്റെ പട്ടികയനുസരിച്ച് 259 പേരെയാണ് കോടതി വിളിച്ചുവരുത്തി തെളിവെടുക്കാന്‍ നോട്ടീസ് അയച്ചിട്ടുളളത്. വിദേശത്തായിട്ടും വോട്ട് ചെയ്തെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ പട്ടികയിലെ ചിലര്‍ സമന്‍സ് ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കോടതിയില്‍ എത്തിയിരുന്നു. ഇവരെയും കോടതി വിസ്തരിച്ചു. 26 പേരുടെ യാത്രാവിവരം പരിശോധിച്ചപ്പോള്‍ 20 പേരും വോട്ടിങ് ദിവസം വിദേശത്തായിരുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം വിശദീകരണ പത്രിക നല്‍കിയിരുന്നു.