രാജ്യത്ത് ഇനി ഒറ്റ നികുതി; ജിഎസ്ടി നിലവില്‍ വന്നു

single-img
1 July 2017

സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ നികുതി പരിഷ്‌കാരമായ ജിഎസ്ടി രാജ്യത്ത് നിലവില്‍ വന്നു. ഇതോടെ നൂറ്റിമുപ്പതുകോടി ജനങ്ങള്‍ വസിക്കുന്ന ഇന്ത്യ ഒരൊറ്റ കമ്പോളമായി. രാജ്യത്തു നിര്‍മിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്ന ഓരോ ഉത്പന്നത്തിനും സേവനത്തിനും രാജ്യത്ത് എവിടെയും ഒരേ തോതില്‍ നികുതി നല്‍കിയാല്‍ മതി.

ഇന്നലെ രാത്രി 11 നു ചേര്‍ന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ജി.എസ്.ടിയുടെ സാധ്യതകള്‍ വിശദീകരിച്ചു. അര്‍ധരാത്രിയില്‍ പ്രധാനമന്ത്രിയാണു ജി.എസ്.ടി പ്രഖ്യാപനം നടത്തിയത്. 12 മണിക്ക് ജി.എസ്.ടിയുടെ വരവറിയിച്ചു പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ മണിയും മുഴങ്ങി.

ജി.എസ്.ടി. ചട്ടങ്ങളില്‍ അവസാനവട്ട മിനുക്കുപണികള്‍ നടത്താന്‍ പ്രഖ്യാപനത്തിനു മുമ്പായി ജി.എസ്.ടി. കൗണ്‍സില്‍ യോഗം ചേര്‍ന്നിരുന്നു. ഇതില്‍ ചില ഉല്‍പ്പന്നങ്ങളുടെ നികുതിഘടനയിലടക്കം മാറ്റം വരുത്തി. രാസവളത്തിനു നിശ്ചയിച്ചിരുന്ന 12 ശതമാനം നികുതി അഞ്ചാക്കി കുറച്ചു. ട്രാക്ടറിന്റെ നികുതി 18 ശതമാനത്തില്‍നിന്നു 12 ആക്കി. ഇതു രണ്ടും കര്‍ഷകര്‍ക്കു നേട്ടമാകും.

കോണ്‍ഗ്രസ്, ഡി.എം.കെ, ആര്‍.ജെ.ഡി, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളും ചടങ്ങ് ബഹിഷ്‌കരിച്ചു. അതേസമയം പ്രതിപക്ഷ നിരയിലുള്ള ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെ.ഡി.യുവും ശരദ് പവാറിന്റെ എന്‍.സി.പിയും പങ്കെടുത്തു. എന്‍.ഡി.എ. സഖ്യകക്ഷികളെല്ലാം യോഗത്തില്‍ സംബന്ധിച്ചു.

എം.പിമാര്‍ക്കും മുഖ്യമന്ത്രിമാര്‍ക്കും സംസ്ഥാന ധനമന്ത്രിമാര്‍ക്കും പുറമേ, മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവെഗൗഡ, ചലച്ചിത്രതാരം അമിതാഭ് ബച്ചന്‍, ലതാ മങ്കേഷ്‌കര്‍, രത്തന്‍ ടാറ്റ, ഇ. ശ്രീധരന്‍ തുടങ്ങി വ്യത്യസ്ത മേഖലകളില്‍നിന്നുള്ള നൂറുകണക്കിനു പ്രമുഖരും അര്‍ധരാത്രിയിലെ പ്രഖ്യാപനത്തിനു സാക്ഷ്യംവഹിക്കാനെത്തി. എം.എല്‍.എ. പോലുമല്ലെങ്കിലും ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷായും പാര്‍ലമെന്റ് സമ്മേളനത്തിനെത്തി.

ഇന്ത്യ പുതിയ ദിശയിലേക്ക് സഞ്ചരിക്കാന്‍ തുടങ്ങിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ചടങ്ങില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം. പതിനാല് വര്‍ഷത്തെ പരിശ്രമത്തിന് പരിസമാപ്തിയായെന്ന് രാഷ്ട്രപതിയും പറഞ്ഞു. രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുക ജിഎസ്ടി ആയിരിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അഭിപ്രായപ്പെട്ടു. കെ എം മാണി ഉള്‍പ്പെടെ ജിഎസ്ടി ഉന്നതാധികാര സമിതി ചെയര്‍മാന്‍മാരായിരുന്നവരുടെ സേവനങ്ങളെ ജയ്റ്റ്‌ലി പ്രശംസിച്ചു.

പതിനൊന്നുമുതല്‍ ഒരു മണിക്കൂര്‍ നീണ്ട ചടങ്ങിനു മുന്നോടിയായി പാര്‍ലമെന്റ് മന്ദിരം ദീപാലംകൃതമാക്കിയിരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രമാണ് പാര്‍ലമെന്റ് അര്‍ധരാത്രി സമ്മേളിക്കാറുള്ളത്. ആദ്യ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റു രാജ്യത്തിന്റെ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തിയതും അര്‍ധരാത്രിയായിരുന്നു.

സ്വാതന്ത്ര്യത്തിന്റെ സുവര്‍ണജയന്തി ആഘോഷത്തിനും പാര്‍ലമെന്റ് അര്‍ധരാത്രി സമ്മേളിച്ചിരുന്നു. ഇന്നലെ നടന്ന ചടങ്ങില്‍ ജി.എസ്.ടിയുമായി ബന്ധപ്പെട്ട രണ്ടു ഹൃസ്വചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍, സംസ്ഥാന ധനമന്ത്രിമാര്‍, പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും അംഗങ്ങള്‍, ജി.എസ്.ടി കൗണ്‍സില്‍ അംഗങ്ങള്‍, ജി.എസ്.ടി. നടപടികളുടെ ഭാഗമായവര്‍ തുടങ്ങിയവരും ചടങ്ങിലെത്തി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ ക്ഷണിച്ചിരുന്നെങ്കിലും കോണ്‍ഗ്രസ് തീരുമാനപ്രകാരം അദ്ദേഹം വിട്ടുനിന്നു.