തുറന്നടിച്ച് സെന്‍കുമാര്‍; പോലീസില്‍ ക്രിമിനലുകള്‍ കൂടുതല്‍ ഐപിഎസ് തലത്തില്‍

single-img
30 June 2017


തിരുവനന്തപുരം: പോലീസ് തലപ്പത്ത് ക്രിമിനലുകളുടെ എണ്ണം കൂടി വരികയാണെന്ന് ഡിജിപി സെന്‍കുമാര്‍. തിരുവനന്തപുരം എസ്എപി ഗ്രൗണ്ടില്‍ പോലീസ് സേന നല്‍കിയ വിടവാങ്ങല്‍ പരേഡ് സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍സ്റ്റബിള്‍ തലത്തില്‍ ഇത്തരക്കാര്‍ കുറവാണെങ്കിലും ഉയര്‍ന്ന റാങ്കുകളില്‍ ഇത് കൂടിവരികയാണ്.

താഴെ തട്ടില്‍ ഒരു ശതമാനമാണ് ക്രിമിനലുകള്‍ ഉള്ളതെങ്കില്‍ ഐപിഎസ് തലത്തില്‍ ഇത് നാല് ശതമാനമാണെന്ന് സെന്‍കുമാര്‍ പറഞ്ഞു. പോലീസിന് യഥാര്‍ത്ഥ ഭീഷണി നേരിടേണ്ടി വരുന്നത് സേനയ്ക്കുളളില്‍ നിന്ന് തന്നെയാണ്. നമ്മള്‍ ആദ്യം നിയമം പാലിക്കണം, എന്നിട്ടേ മറ്റുള്ളവരെ നിര്‍ബന്ധിക്കാവൂവെന്ന് അദ്ദേഹം പോലീസ് സേനയോട് പറഞ്ഞു.

പോലീസിനെ സംബന്ധിച്ച് പൊളിറ്റിക്കല്‍ ന്യൂട്രാലിറ്റി പാലിക്കേണ്ടത് ധാര്‍മ്മികവും നിയമപരവുമാണ്. അത് മനസ്സിലാകാതെയാണ് അപൂര്‍വം പോലീസ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സത്യസന്ധമായി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുക. മറ്റൊരു മനുഷ്യന്റെ വേദനയും പ്രയാസവും കണ്ട് തീരുമാനമെടുക്കണം.

ഇത്ര സമയത്തിനുള്ളില്‍ ഒരു കേസിലും പ്രതിയെ പിടിക്കണം എന്നൊന്ന് കാണുന്നില്ല. ഇതൊന്നും ഒരു നിയമത്തിലും അനുശാസിക്കുന്നില്ല. ഇല്ലാത്ത പ്രതിയെ ഉണ്ടാക്കുന്നതിന് കൂട്ട് നില്‍ക്കരുത്. കേസിനെ സംബന്ധിച്ച് പത്രങ്ങളില്‍ എങ്ങനെ വാര്‍ത്ത വരുന്നുവെന്നതിലല്ല മറിച്ച് കോടതിയില്‍ എങ്ങനെ അവതരിപ്പിക്കുന്നു എന്നതിനാണ് മുന്‍തൂക്കം നല്‍കേണ്ടത്. മതതീവ്രവാദവും, ഇടതുപക്ഷ തീവ്രവാദവും സമൂഹത്തിന് ഭീഷണിയാണ്.

പാവപ്പെട്ടവരോടും സ്ത്രീകളോടും കുട്ടികളോടും നന്നായി വേണം പോലീസുകാര്‍ പെരുമാറാന്‍. പോലീസ് സേനയില്‍ തിരികെ എത്തിയ ശേഷം മുഖ്യമന്ത്രിയുമായി നല്ല ബന്ധത്തിലായിരുന്നു. ക്രിമിനല്‍ സ്വഭാവമുള്ള ചില ഉദ്യോഗസ്ഥര്‍ ഞങ്ങള്‍ക്കിടയില്‍ പ്രശ്‌നമുണ്ടാക്കാന്‍ പലപ്പോഴും ശ്രമം നടത്തിയിരുന്നു.

പോലീസില്‍ വിരലില്‍ എണ്ണാവുന്നവരൊഴിച്ചാല്‍ ഞാന്‍ ശരിയാണെന്ന് കരുതുന്നവരായിരിക്കും, നിയമവിരുദ്ധമായ ഒരു കാര്യത്തിലും വാക്കാലോ ഉത്തരവോ ഒരിക്കലും ഞാന്‍ നല്‍കിയിട്ടില്ല. പോലീസില്‍ മാത്രം ജോലി ചെയ്തിട്ടുള്ളവര്‍ കൂപമണ്ഡൂകങ്ങളാണ്. പോലീസിലെ ക്രിമിനല്‍വത്കരണത്തിനെതിരെ ഇനിയും രംഗത്തുണ്ടാകും. വിരമിച്ച ശേഷം പൊതുരംഗത്ത് സജീവമായി ഉണ്ടാകും എന്ന സൂചന നല്‍കിയാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.