ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാന്‍ ഊര്‍ജിത ശ്രമങ്ങള്‍; യുഎസുമായും കുവൈത്തുമായും ചര്‍ച്ച നടത്തുകയാണെന്ന് ഖത്തര്‍
അറബ് രാഷ്ട്രങ്ങള്‍ ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ച സാഹചര്യത്തില്‍ ഉപരോധം നീക്കാനുള്ള ഊര്‍ജിത ശ്രമങ്ങള്‍ ആരംഭിച്ചു. ഉപരോധം നീക്കുന്നതു സംബന്ധിച്ച് നാലു രാജ്യങ്ങള്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ യുഎസുമായും കുവൈത്തുമായും ചര്‍ച്ച നടത്തുകയാണെന്ന് ഖത്തര്‍ അറിയിച്ചു. ജൂണ്‍ അഞ്ചിന്് സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറിനു മുമ്പാകെ 13 ആവശ്യങ്ങള്‍ മുന്നോട്ടു വെച്ചിരുന്നു. ഭീകരരുമായുള്ള ബന്ധം വെളിപ്പെടുത്തുക, ഇറാനുമായുള്ള നയതന്ത്ര ബന്ധം കുറയ്ക്കുക തുടങ്ങിയവയായിരുന്നു മുന്നോട്ടുവെച്ചവയില്‍ പ്രധാന ആവശ്യങ്ങള്‍.
എന്നാല്‍ ഈ ആവശ്യങ്ങള്‍ ഖത്തര്‍ നിരസിച്ചിരുന്നു. നിയമപരമായ എല്ലാ വിഷയങ്ങളും അറബ് രാജ്യങ്ങളുമായി ചര്‍ച്ച ചെയ്യുന്നതിന് തയ്യാറാണെന്നും അതേസമയം അവര്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങളില്‍ ചിലത് തെറ്റായതിനാല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍താനി പറഞ്ഞു.
ഇസ്ലാമിക് സ്റ്റേറ്റ് ,അല്‍ഖായിദ,ലെബനീസ് ഷിയ തുടങ്ങിയ ഒരു ഭീകരസംഘടനയായും ഖത്തറിന് ബന്ധമില്ല.ഇറാന്റെ റവല്യൂഷനറി ഗാര്‍ഡില്‍നിന്ന് ആരെയും തങ്ങള്‍ പുറത്താക്കില്ല. കാരണം അവരാരും തന്നെ ഖത്തറിലില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.നാലു രാജ്യങ്ങള്‍ ചേര്‍ന്ന് 13 ആവശ്യങ്ങളാണ് ഖത്തറിനു മുന്നില്‍ വച്ചിരിക്കുന്നത്. പത്തു ദിവസം കാലാവധി നല്‍കിയ കരാറില്‍ അല്‍ ജസീറ ചാനല്‍ നിരോധിക്കുക,ഇറാനുമായുള്ള ബന്ധം തുടങ്ങിയ ആവശ്യങ്ങള്‍ ആയിരുന്നു ഉന്നയിച്ചിരുന്നത്.
ചര്‍ച്ചയ്ക്ക മുമ്പായി മുന്നോട്ട് വയ്‌ക്കേണ്ട നിബന്ധനകളെക്കുറിച്ചാണ് നിലവില്‍ ചര്‍ച്ച നടത്തുന്നതെന്ന് അല്‍താനി വ്യക്തമാക്കി.ഖത്തര്‍ പ്രതിസന്ധി ജിസിസിയുടെ ഭാവിയിലെ വലിയൊരു ചോദ്യ ചിഹ്നമായി മാറിയിരിക്കുകയാണ് ഇപ്പോള്‍.ജിസിസിക്കുള്ളില്‍ നിന്നു തന്നെ ഭീഷണി ഉയരുമ്പോള്‍ സംഘടനയുടെ നിലനില്‍പ്പ് തന്നെ ഈ സാഹചര്യത്തില്‍ ചോദ്യം ചെയ്യപ്പെടുകയാണെന്നും അല്‍താനി പറഞ്ഞു