നടിയെ ആക്രമിച്ച കേസില്‍ സരിതാ എസ് നായരുടെ മുന്‍ അഭിഭാഷകന്‍ ഫെനിയെ ചോദ്യംചെയ്യും; അന്വേഷണം പുതിയ തലത്തിലേക്ക്

single-img
30 June 2017

കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ സോളാര്‍ കേസില്‍ സരിത. എസ്. നായര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനെ പൊലീസ് ചോദ്യം ചെയ്യും. കേസില്‍ ഗൂഢാലോചന നടക്കുന്നുവെന്ന് ഫെനി തന്നോട് പറഞ്ഞെന്ന് ദിലീപ് ചോദ്യം ചെയ്യലില്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫെനിയേയും ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്. ഫെനി മൂന്നു തവണ വിളിച്ചിട്ടുണ്ടെന്നാണ് ദിലീപ് കഴിഞ്ഞതവണ നടന്ന ചോദ്യം ചെയ്യലില്‍ പൊലീസിനോട് പറഞ്ഞത്.

കോടതിയില്‍ കീഴടങ്ങുന്നതിന് പള്‍സര്‍ സുനി സമീപിച്ചതായി ഫെനി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. ”കോടതിയില്‍ കീഴടങ്ങാന്‍ സഹായിക്കണമെന്നും ഇതിന് പിന്നിലെ നിയമവശങ്ങളും സുനി ചോദിച്ചറിഞ്ഞു. എന്നാല്‍ തന്റെ ഫീസിന്റെ കാര്യം പറഞ്ഞപ്പോള്‍ അക്കാര്യം മാഡവുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കാമെന്നാണ് അവര്‍ പറഞ്ഞത്. ഇവരോട് മാവേലിക്കര കോടതിയില്‍ ഹാജരാവാനാണ് താന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, അന്ന് മാവേലിക്കരയില്‍ ഹര്‍ത്താലായിരുന്നു. ഒരുപാട് പോലീസുകാര്‍ ഉള്ളതിനാല്‍ മാവേലിക്കരയില്‍ ഹാജരാകുന്നതില്‍ അവര്‍ക്ക് താത്പര്യമുണ്ടായിരുന്നില്ല. ഇക്കാര്യവും മാഡത്തിനോട് ചര്‍ച്ച ചെയ്ത് തീരുമാനിക്കാമെന്നായിരുന്നു അവര്‍ പറഞ്ഞതെന്നും ഫെനി പറയുന്നു”.

അതേസമയം ഫെനി ബാലകൃഷ്ണനെ സമീപിച്ച സുഹൃത്തുക്കള്‍ ആരാണെന്നും, ഇവര്‍ പറഞ്ഞ മാഡം ആരാണെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതോടെ കേസില്‍ അന്വേഷണം മറ്റൊരു തലത്തിലേക്ക് നീങ്ങുകയാണ്.