‘കള്ളപ്പണത്തിനെതിരാണെന്ന് ബിജെപി’: കള്ളനോട്ട് കേസില്‍ പിടിക്കപ്പെടുന്നത് ബിജെപി നേതാക്കളും
നോട്ടുനിരോധനം ഉയര്‍ത്തിയും കള്ളപ്പണത്തിനെതിരെയും ശക്തമായ പ്രചാരണമാണ് ബിജെപി നടത്തുന്നത്. എന്നാല്‍ കള്ളനോട്ട് കേസില്‍ ബിജെപി പ്രവര്‍ത്തകരാണ് കൂടുതലായും അറസ്റ്റിലാകുന്നത്. നോട്ടു നിരോധത്തിനുശേഷം മന്ത്രിമാരുള്‍പ്പെടെ 33 ബിജെപി നേതാക്കളാണ് അറസ്റ്റിലായിട്ടുള്ളത്. അതും പലസംസ്ഥാനങ്ങളില്‍ നിന്നായി. നോട്ടുനിരോധനത്തിന് ശേഷം നടത്തിയ റെയ്ഡുകളില്‍ ബിജെപി നേതാക്കള്‍ പ്രതികളായ 30 കേസുകളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും സിബിഐയ്ക്കും ആദായനികുതി വകുപ്പ് കൈമാറിയിട്ടുള്ളത്. കേരളത്തിലെ തൃശൂര്‍ ജില്ലയില്‍ നിന്നും കള്ളനോട്ട് കേസില്‍ ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റിലായത് പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരുന്നു.
മതിലകത്തെ ബി.ജെ.പി യുവനേതാവായ രാകേഷ് ഏഴാച്ചേരിയുടെ വീട്ടില്‍ നിന്നാണ് കള്ളനോട്ട് അടിക്കുന്ന യന്ത്രവും ഒന്നര ലക്ഷം രൂപയുടെ വ്യാജ കറന്‍സികളും കണ്ടെത്തിയത്. നോട്ട് നിരോധത്തിന് ശേഷമിറക്കിയ പുതിയ നോട്ടുകളടിക്കാനുള്ള വിപുലമായ സംവിധാനമാണ് രാകേഷിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പൊലീസ് കണ്ടെത്തിയത്. രാകേഷിന്റെ വീട്ടില്‍ പലിശയ്ക്ക് പണം കൊടുക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പോലീസ് റെയ്ഡിനെത്തിയത്. ഇതിനിടെയാണ് വീടിനുള്ളില്‍ നിന്നും കള്ളനോട്ടടിക്കാനുള്ള യന്ത്രവും വ്യാജനോട്ടുകളും കണ്ടെത്തിയത്.
രാജസ്ഥാനില്‍ ബറാന്‍ ജില്ലയിലെ ചപ്ര മുന്‍സിപ്പാലിറ്റി ചെയര്‍ പേഴ്‌സണ്‍ പിങ്കി സാഹുവും ഭര്‍ത്താവ് ജിതേന്ദ്രകുമാര്‍ സാഹുവും ആന്റി കറപ്ഷന്‍ ബ്യൂറോയുടെ പിടിയിലാകുന്നത് നോട്ടു നിരോധനത്തിന്റെ തൊട്ടടുത്ത ദിവസമായിരുന്നു. കഴിഞ്ഞവര്‍ഷം നവംബര്‍ 9 ന്. കൈക്കൂലിയായി കൈപ്പറ്റിയ പഴയ 1000 ത്തിന്റെ ഒരു ലക്ഷം രൂപയാണ് അഴിമതിരഹിത വിഭാഗം ഇവരില്‍നിന്ന് കണ്ടെടുത്തത്. പിന്നോക്ക ജാതിക്കാരിയായ പിങ്കി സാഹു ബിജെപി പ്രവര്‍ത്തകയാണ്.സംസ്ഥാനത്തെ ഒരു റിയല്‍ എസ്റ്റേ്റ്റ് ലോബിക്ക് ഒത്താശ ചെയ്തു കൊടുക്കാമെന്നു വാഗ്ദാനത്തിന് പകരമായി ജിതേന്ദ്ര 17 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ആയ ഭാര്യയുടെ അറിവും സമ്മതവും ഈ കൈക്കൂലി ആവശ്യപ്പെടലില്‍ ഉള്ളതായി റെയ്ഡിനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായിരുന്നു.
ജിതേന്ദ്ര ആവശ്യപ്പെട്ട പണം, തവണകളായി ആയിരുന്നു രാജ്മല്‍ സോണി എന്ന റിയല്‍ എസ്‌റ്റേറ്റ് വ്യാപാരി നല്‍കിയിരുന്നത്. ആകെ 3 ലക്ഷം രൂപയായിരുന്നു ദമ്പതികള്‍ അതുവരെ കൈപറ്റിയത്. നോട്ടുനിരോധനത്തെ പുകഴ്ത്തിയ യുവ ബിജെപി നേതാവില്‍ നിന്ന് അതിനടുത്തമാസംതന്നെ കണ്ടെടുത്തത് 20.5 ലക്ഷം രൂപയാണ്. ബിജെപി യുടെ സേലം സെക്രട്ടറി അരുണിന്റെ കാറില്‍ നിന്നുമായിരുന്നു ഈ തുക മുഴുവന്‍ കണ്ടെടുത്തത്.2000ത്തിന്റെ 926 നോട്ടുകളാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്.കൂട്ടത്തില്‍ നൂറിന്റെ 1530 നോട്ടുകളും 50 ന്റെ 1000 നോട്ടുകളും ഉണ്ടായിരുന്നു. പണത്തിന്റെ കൃത്യമായ ഉറവിടം നല്‍കാന്‍ അരുണിന് സാധിച്ചിരുന്നില്ല. അരുണിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നെന്നും പിന്നീട് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്നും പാര്‍ട്ടി നേതൃത്വം പറയുന്നു.
തമിഴ്‌നാട് ഉന്നത ഉദ്യോഗസ്ഥന്‍ പി രാം മോഹന്‍ റെഡ്ഡിയില്‍ നിന്ന് പിടിച്ചെടുത്ത 30 ലക്ഷവും അഞ്ചു കിലോ സ്വര്‍ണവും,തമിഴ്‌നാടിലെ തന്നെ മൂന്ന് ബിസിനസ്സുകാരില്‍ നിന്ന് പിടിച്ചെടുത്ത 100 കിലോ സ്വര്‍ണവും 96 ലക്ഷം മൂല്യമുള്ള നിരോധിച്ച നോട്ടുകളും 34 ലക്ഷത്തിന്റെ പുതിയ നോട്ടുകളും എല്ലാം ചെന്നെത്തിയത് ബിജെപി നേതാക്കളുടെ ബന്ധങ്ങളിലേക്കാണ്. പശ്ചിമബംഗാളില്‍ നിന്ന് പിടിയിലായ മനീഷ് ശര്‍മയെന്ന ബിജെപി നേതാവിന്റെ കാറില്‍ നിന്ന് കണ്ടെടുത്തത് 33 ലക്ഷമാണ്. രാജ്യം കറന്‍സി ക്ഷാമം അനുഭവിച്ച കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍തന്നെയായിരുന്നു ഈ അറസ്റ്റും.അതില്‍ പത്തുലക്ഷവും 2000 ത്തിന്റെ പുതിയ നോട്ടുകളായിരുന്നു.
മധ്യപ്രദേശിലെ ബിജെപി നേതാവ് സുശീല്‍ വസ്വാനിയുടെ വീട്ടില്‍ ഡിസംബര്‍ മാസത്തില്‍ നടത്തിയ റെയ്ഡില്‍ നിരവധി പണവും ആയുധങ്ങളും കണ്ടെടുത്തിരുന്നെങ്കിലും മുന്‍മന്ത്രി കൂടിയായ നേതാവ് അത് നിഷേധിച്ചിരുന്നു.പത്തുകൊല്ലത്തോളം വസ്വാനിയായിരുന്നു മഹാനഗര്‍ സഹകരണബാങ്കിന്റെ ചെയര്‍പേഴ്‌സണ്‍.ഇപ്പോള്‍ ആ സ്ഥാനത്ത് അദ്ദേഹത്തിന്റെ ഭാര്യ കിരണാണ്.മഹാരാഷ്ട്രയിലെ സഹകരണവകുപ്പ് മന്ത്രി സുഭാഷ് ദേശ്മുഖിന്റെ വാഹനത്തില്‍ നിന്ന് നവംബര്‍ 18 ന് കണ്ടെടുത്തത് 91.50 ലക്ഷം രൂപയായിരുന്നു.അതും നിരോധിച്ച കറന്‍സി.തന്റെ ദൈനംദിന ബിസിനസ് ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ച തുകയായിരുന്നു അതെന്നും,പെട്ടെന്നുവന്ന നോട്ടുനിരോധനം തന്നെയും പ്രതിസന്ധിയിലാക്കിയെന്നുമായിരുന്നു മന്ത്രി നല്‍കിയ വിശദീകരണം.
ഗാസിയ ബാദിലെ മറ്റൊരു ബിജെപി നേതാവിന്റെ കാറില്‍ നിന്ന് നവംബര്‍ 9 ന് പിടിച്ചെടുത്തത് 3 കോടി രൂപ. ഈ തുക പാര്‍ട്ടി പ്രവര്‍ത്തനത്തിനായി ബിജെപിയുടെ കേന്ദ്രകമ്മറ്റി ലക്‌നോ ഓഫീസിനു വേണ്ടി അനുവദിച്ചതെന്നായിരുന്നു പാര്‍ട്ടിയുടെ ഗാസിയാബാദ് മുന്‍പ്രസിഡന്റ് അശോക്‌മോംഗ നല്‍കിയ വിശദീകരണം.100 കോടി രൂപയുടെ കള്ളപ്പണത്തിന്റെ പേരില്‍ കര്‍ണ്ണാടകയിലെ മുന്‍ ബിജെപി നേതാവായ ഗലി ജനാര്‍ദ്ദന റെഡ്ഢി തന്നെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് ആത്മഹത്യ ചെയ്ത രമേശ് ഗൗഡയുടെ ആത്മഹത്യകുറിപ്പിലുണ്ടായിരുന്നത് സംസ്ഥാനത്ത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരുന്നു.
ബിജെപി തങ്ങളുടെ കള്ളപ്പണം വെളുപ്പിക്കാന്‍ ഗുജറാത്തിലെ സഹകരണബാങ്കുകളെ വ്യാപകമായി മറയാക്കിയിരുന്നു. നോട്ടുനിരോധം പ്രഖ്യാപിക്കപ്പെട്ട് മൂന്നാമത്തെ ദിവസം അഹമ്മദാബാദിലെ ജില്ലാ സഹകരണബാങ്കില്‍ നിക്ഷേപിക്കപ്പെട്ടത് 500 കോടിയാണ്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ഡയറക്ടര്‍ ആയിട്ടുള്ള ബാങ്കായിരുന്നു ഇത്. ഡിസംബര്‍ 19 ന് ബാങ്കില്‍ നടന്ന റെയ്ഡിലാണ് ഈ അനധികൃത നിക്ഷേപത്തിന്റെ വിവരം പുറത്തുവന്നത്.
ഗുജറാത്തിലാകെ നിരവധി ബ്രാഞ്ചുകള്‍ ബാങ്കിന് ഉണ്ടെങ്കിലും ബാങ്കിന്റെ ഹെഡ് ഓഫീസിലാണ് അത്രയും തുക ഒരുമിച്ച് നിക്ഷേപിക്കപ്പെട്ടിട്ടുള്ളത്. ഗുജറാത്തിലെ മറ്റ് പല സഹകരണ ബാങ്കുകളിലും നോട്ടുനിരോധനത്തിനു ശേഷം വലിയവലിയ തുകകള്‍ നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. 18 സഹകരണബാങ്കുകളില്‍ 17 ഉം ബിജെപിയുടെ നേതൃത്വത്തിലുള്ളതാണ്. ഗുജറാത്ത് മന്ത്രി ശങ്കര്‍ബായ് ചൗധരി ചെയര്‍മാനായുള്ള ഗുജറാത്ത് സഹകരണ ബാങ്കില്‍ 200 കോടിയാണ് നിക്ഷേപിക്കപ്പെട്ടിട്ടുള്ളത്.