തട്ടിക്കൊണ്ടുപോയ രണ്ടരവയസ്സുകാരനെ വില്‍ക്കാന്‍ വാട്‌സ്ആപ്പിലൂടെ പരസ്യം;ചിത്രം പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് മനുഷ്യക്കച്ചവട റാക്കറ്റിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ
ന്യൂഡൽഹി: തട്ടിക്കൊണ്ടുപോയ രണ്ടര വയസുകാരനെ വാട്സ് ആപ്പ് വഴി വിൽപ്പനയ്‌ക്ക് വച്ചു. മൂന്ന് സ്ത്രീകളാണു കുട്ടിയെ വിൽപ്പനയ്‌ക്ക് വച്ചത്. 1.8 ലക്ഷം രൂപ വിലയിട്ട് കുട്ടിയുടെ ചിത്രവും ചേര്‍ത്ത് കൂട്ടത്തില്‍ ഒരു സ്ത്രീ വാട്ട്‌സ്ആപ്പില്‍ പരസ്യമിട്ടതോടെയാണ് ഇവര്‍ കുടുങ്ങിയത്.വാട്സ് ആപ്പിലൂടെ ചിത്രം പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. ന്യൂഡൽഹിയിലാണ് സംഭവം.
മനുഷ്യക്കച്ചവട മാഫിയയിലേക്ക് വിരല്‍ചൂണ്ടുന്ന സംഭവമാണ് ഡല്‍ഹിയിലുണ്ടായതെന്ന് പോലീസ് കരുതുന്നു. ഡല്‍ഹി ജുമാ മസ്ജിദിന്റെ സമീപത്തുനിന്നാണ് കുട്ടിയെ കാണാതായത്. ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു.
പിടിക്കപ്പെടുമെന്ന ഭയത്തിൽ തട്ടിക്കൊണ്ടുപോയവരിൽ ഒരാൾ കുട്ടിയെ രഘുബീർ നഗറിലുള്ള ക്ഷേത്രത്തിൽ ഉപേക്ഷിക്കുക ആയിരുന്നു. തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രാധ (40), സോണിയ (24), സരോജ് (34), ജാൻ മുഹമ്മദ് (40) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്‌തു.
കുട്ടിയുടെ മാതാപിതാക്കൾ നിസ്‌കാരത്തിനായി തയാറെടുക്കുന്നതിനിടെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോന്നതെന്ന് പിടിയിലായ ജാൻ മുഹമ്മദ് സമ്മതിച്ചു.