ദിലീപിനേയും നാദിര്‍ഷായേയും വീണ്ടും ചോദ്യം ചെയ്യും; കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തതവരുത്തേണ്ടതുണ്ടെന്ന് ആലുവ റൂറല്‍ എസ്പി

single-img
29 June 2017

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനേയും സംവിധായകനും നടനുമായ നാദിര്‍ഷയേയും പോലീസ് വീണ്ടും ചോദ്യം ചെയ്യും. കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തതവരുത്താനാണ് ഇരുവരേയും വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതെന്ന് ആലുവ റൂറല്‍ എസ്പി എ.വി ജോര്‍ജ് വ്യക്തമാക്കി. ഗൂഢാലോചനയിലും ദിലീപിന്റെ പരാതിയിലും ചോദ്യം ചെയ്യുമെന്നാണ് വിവരം.

ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ചുവെന്ന ദിലീപിന്റെ പരാതി വിശദമായി പരിശോധിക്കേണ്ടി വരുമെന്നും എസ്.പി പറഞ്ഞു. അതിന് ശേഷമേ പരാതിയില്‍ കേസെടുക്കുന്ന കാര്യം തീരുമാനിക്കു. അതിന് മുമ്പ് ഇനിയും കുറേ അന്വേഷിക്കാനുണ്ട്. കുറ്റപത്രം നല്‍കിയെങ്കിലും കൂടുതല്‍ വ്യക്തത വരുത്താനുണ്ട്. ദിലീപിന്റെ പരാതിയില്‍ മാത്രമല്ല ചോദ്യം ചെയ്യുന്നത്. നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനയും അന്വേഷിക്കുന്നുണ്ടെന്നും റൂറല്‍ എസ്.പി പറഞ്ഞു.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ ഇതുവരെ ഒരു തെളിവും ലഭിച്ചിട്ടില്ലെന്നു പൊലീസ് അറിയിച്ചു. ദിലീപിനെ ബന്ധപ്പെടുത്താനാവുന്ന ഒരു തെളിവും ലഭിച്ചിട്ടില്ല. അന്വേഷണം പൂര്‍ത്തിയായിട്ടില്ല. ഇനിയും കാര്യങ്ങള്‍ വ്യക്തമാവേണ്ടതുണ്ട്. ചോദ്യം ചെയ്യല്‍ നടന്നത് ആറുമണിക്കൂര്‍ മാത്രമാണ്. പിന്നീട് ദിലീപിന്റെയും നാദിര്‍ഷയുടെയും മൊഴി രേഖപ്പെടുത്തി. വിശദമായി ഇരുവരേയും വായിച്ചുകേള്‍പ്പിച്ചു. ദിലീപ് പൊലീസിനോട് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ വാസ്തവം അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.

ബുധനാഴ്ച നടന്‍ ദിലീപിനേയും നാദിര്‍ഷയേയും പോലീസ് ചോദ്യം ചെയ്തിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ആരംഭിച്ച ചോദ്യം ചെയ്യല്‍ അര്‍ധരാത്രി ഒരു മണിക്കുശേഷമാണ് അവസാനിപ്പിച്ചത്. ഐജി ബി.സന്ധ്യയുടെ നേതൃത്വത്തില്‍ ആലുവ പോലീസ് ക്ലബിലായിരുന്നു ഇരുവരേയും ചോദ്യം ചെയ്തത്.