സിക്കിം സെക്ടറില്‍ ചൈനീസ് കടന്നുകയറ്റം; ഇന്ത്യയുടെ രണ്ടു ബങ്കറുകള്‍ തകര്‍ത്തു

single-img
27 June 2017


ന്യൂഡല്‍ഹി: സിക്കിം മേഖലയിലെ ഇന്ത്യന്‍-ചൈനീസ് അതിര്‍ത്തിയിലെ സിക്കിം സെക്ടറില്‍ ചൈനീസ് സൈന്യം കടന്നു കയറി രണ്ടു ബങ്കറുകള്‍ നശിപ്പിച്ചതായി റിപ്പോര്‍ട്ട്. സിക്കിമിലെ ഡോക്ക ലാ ജനറല്‍ ഏരിയയിലാണ് ചൈനീസ് സൈന്യം കടന്ന് കയറിയത്. ഇതിനെതിരെ ഇന്ത്യന്‍ സൈന്യം കടുത്ത ചെറുത്ത് നില്‍പ്പ് നടത്തി. കൈലാസ്-മാനസരോവര്‍ യാത്രക്കായി എത്തിയ 40 തീര്‍ഥാടകരെ ചൈന തടഞ്ഞത് വിവാദത്തിനിടയാക്കിയിരുന്നു.. ഇതിനെ തുടര്‍ന്നായിരുന്നു അതിര്‍ത്തിയിലും ചൈനയുടെ പ്രകോപനം . സിക്കിമിലെ ഡോക്ലാ പ്രദേശത്ത് ഇരുവിഭാഗങ്ങളും കഴിഞ്ഞ 10 ദിവസമായി സംഘര്‍ഷം തുടരുകയാണെന്നണ് ലഭിക്കുന്ന വിവരം.

കൈലാസ മാനസസരോവര്‍ തീര്‍ഥാടനത്തിനെത്തിയവരെ ചൈന തടഞ്ഞത് ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്ര തലത്തിലും സംഘര്‍ഷത്തിനും കാരണമായെന്നും വക്താവ് വിശദീകരിച്ചു. ഇരു രാജ്യങ്ങളുടെയും മുതിര്‍ന്ന സൈനികോദ്യോഗസ്ഥര്‍ തമ്മില്‍ ജൂണ്‍ 20ന് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ മേഖലയില്‍ ഇപ്പോഴും അസ്വാരസ്യം തുടരുകയാണ്. സിക്കിം, ഭൂട്ടന്‍,ടിബറ്റ് എന്നിവയുടെ സംഗമസഥലമായ ദോക്കല മേഖലയില്‍ ചൈനയുടെ കടന്നുകയറ്റം മുന്‍പും ഉണ്ടായിട്ടുണ്ട്. 2008 നവംബറിലും ചൈന ഇന്ത്യന്‍ ആര്‍മി ബങ്കറുകള്‍ തകര്‍ത്തിരുന്നു.