പ്രധാനമന്ത്രിയുടെ യു.എസ് സന്ദര്‍ശനം നിരാശജനകം;എച്ച് വണ്‍ ബി വിസ സംബന്ധിച്ച ഒരു പ്രഖ്യാപനവും ഉണ്ടായില്ല:കോണ്‍ഗ്രസ്

single-img
27 June 2017


ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനവും അതിനോടനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനവും ഇന്ത്യക്ക് നിരാശപകരുന്നതായി കോണ്‍ഗ്രസ്. എച്ച് വണ്‍ ബി വിസ സംബന്ധിച്ച സുപ്രധാന പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നെങ്കിലും ഒരു പ്രഖ്യാപനവും ഉണ്ടായില്ലെന്നും കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ചൂണ്ടിക്കാട്ടി.ഭീകരവാദത്തെ കുറിച്ച് ഇരുവരും വ്യത്യസ്ത നിലപാടുകളായിരുന്നു സ്വീകരിച്ചത്. പാകിസ്താന്റെ പിന്തണയോടെ നടക്കുന്ന അതിര്‍ത്തി ഭീകരതയെ പറ്റി ഇന്ത്യ ആശങ്ക രേഖപ്പെടുത്തിയപ്പോള്‍ ഇസ്ലാമിക ഭീകരവാദത്തെ കുറിച്ചായിരുന്നു ട്രംപ് പരാമര്‍ശിച്ചത്.
വാര്‍ത്താ സമ്മേളനത്തില്‍ ഉത്തരകൊറിയക്കെതിരെ നിലപാട് വ്യക്തമാക്കിയ ട്രംപ് പാകിസ്ഥാനെ പറ്റി ഒന്നും പറയാത്തതും മനീഷ് തിവാരി ചൂണ്ടിക്കാട്ടി. അമേരിക്കയില്‍ നിന്ന് ഇന്ത്യയ്ക്ക് ലഭിക്കുമെന്ന് കരുതിയ ഗാര്‍ഡിയന്‍ ഡ്രോണുകളെ പറ്റി പരാമര്‍ശം ഉണ്ടായില്ല. ഇത് ഡ്രോണുകള്‍ ഇന്ത്യയ്ക്ക് ലഭിക്കാനിടയില്ലെന്ന സൂചനയാണ് നല്‍കുന്നതെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയെ അറിയിച്ചു.

ഇന്ത്യയുടെ സ്വകാര്യ വ്യോമയാന കമ്പനി അമേരിക്കയില്‍ നിന്ന് 100 വിമാനങ്ങള്‍ വാങ്ങാന്‍ ഒരുങ്ങുന്നതിനെപ്പറ്റി മാത്രമാണ് ട്രംപ് പരാമര്‍ശിച്ചത്. അമേരിക്കയിലെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ ഇത് ഇടയാക്കുമെന്നാണ് ട്രംപ് പറഞ്ഞതെന്നും മനീഷ് തിവാരി പറഞ്ഞു.
പ്രധാനമന്ത്രി മോദിയുടെ അമേരിക്ക സന്ദര്‍ശനം കൊണ്ട് യാതൊരു പ്രയോജനം രാജ്യത്തിന് ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ ദിവസം ട്രംപ് നടത്തിയ ട്വീറ്റുകളെല്ലാം അമേരിക്കന്‍ രാഷ്ട്രീയത്തെക്കുറിച്ചായിരുന്നു. ഇന്ത്യ -യുഎസ് ബന്ധത്തെക്കുറിച്ച് അദ്ദേഹം മൗനം പാലിച്ചു. ട്രംപിന്റെ മുന്‍ഗണന എന്താണെന്ന് വ്യകാതാമാക്കുന്നതാണ് അദ്ദേഹത്തിന്റെ ട്വീറ്റുകളെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.