പ്രമുഖ നടന് 22കോടിയുടെ ബിനാമി സ്വത്തുക്കളുണ്ടെന്ന മൊഴി: ആദായനികുതി വകുപ്പ് അന്വേഷണത്തില്‍ നടിയും കുടുങ്ങും

single-img
24 June 2017

കൊച്ചി: പ്രമുഖ നടന്‍ തന്റെ പേരില്‍ ബിനാമി സ്വത്തുക്കള്‍ കൈവശം വെച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ അന്വേഷണം മറ്റൊരു ദിശയിലേക്ക് കൂടി നീളുന്നു. 22 കോടി രൂപയോളം വരുന്ന സ്വത്ത് തന്റെ പേരില്‍ എഴുതി വയ്ക്കാന്‍ നടന്‍ ആവശ്യപ്പെട്ടുവെന്ന നടിയുടെ മൊഴി കേസിനെ ആകെ മാറ്റി മറിക്കും.

വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ നടിയോട് നേരിട്ട് ഹാജരാകാന്‍ ഇന്‍കംടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് നോട്ടീസയച്ചു. അടുത്ത ആഴ്ച നടിയുടെ മൊഴി രേഖപ്പെടുത്തും. സാമ്പത്തിക കുറ്റകൃത്യം നടന്നു എന്നു ബോധ്യപ്പെട്ട നടിയുടെ മൊഴി പൊലീസാണ് നികുതി വകുപ്പിന് കൈമാറിയത്. 183, 153എ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇന്‍കം ടാക്‌സ് കേസ് എടുത്തിരിക്കുന്നത്.

നടന്റെ പല റിയല്‍ എസ്റ്റേറ്റ് ബിസിനസിലും താനും ഉള്‍പ്പെട്ടിരുന്നു. കൊച്ചി, തിരുവനന്തപുരം, തൃശ്ശൂര്‍, ചെന്നൈ, ബാംഗ്ലൂര്‍, മുംബൈ തുടങ്ങിയ സ്ഥലങ്ങളില്‍ വീടുകള്‍ വാങ്ങിയിട്ടുള്ളതും തന്റെ പേരിലാണ്. ആദായനികുതി വെട്ടിപ്പിനു വേണ്ടിയാണ് ഇത്തരം പല ഇടപാടുകളും നടന്‍ ചെയ്‌തതെന്നും മൊഴിയില്‍ പറയുന്നു.

ഈ സ്വത്തുക്കളിലുള്ള തര്‍ക്കം തുടങ്ങിയത് നടന്റെ വിവാഹ മോചനത്തിന് ശേഷമാണ്. ആദ്യ ഭാര്യയുമായി ഇയാള്‍ വിവാഹബന്ധം വേര്‍പ്പെടുത്തിയതോടെ ഈ സ്വത്തുകള്‍ നടന്റെ ആത്മമിത്രവും ബിസിനസ് പങ്കാളിയുമായ സംവിധായകന്റെ പേരിലേക്ക് മാറ്റി രജിസ്റ്റര്‍ ചെയ്യണമെന്ന് നടന്‍ ആവശ്യപ്പെടുകയായിരുന്നു.

പക്ഷെ താന്‍ അതിനു വഴങ്ങിയില്ല. ആദ്യഭാര്യയുടെ പേരിലേക്ക് മാത്രമേ താന്‍ ഇവ കൈമാറ്റം ചെയ്യുകയോ എഴുതി നല്‍കുകയോ ചെയ്യൂവെന്നും താന്‍ നിര്‍ബന്ധം പിടിച്ചു. ഇതാണ് ഈ നടനുമായുണ്ടായ വൈരാഗ്യത്തിന്റെ മൂല കാരണം. ഈ ദേഷ്യമാണോ പള്‍സര്‍ സുനിയെ കൊണ്ട് തന്നെ ആക്രമിക്കാന്‍ കാരണമെന്ന് അറിയില്ല. നടന് ഈ സംഭവത്തില്‍ പങ്കുണ്ടോയെന്ന് വ്യക്തമല്ലെന്നും നടി മൊഴി നല്‍കിയിരുന്നു

അതേസമയം സാമ്പത്തിക കുറ്റകൃത്യം എന്ന നിലയില്‍ എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പ് എടുക്കുന്ന കേസ് കൂടുതല്‍ ഗൗരവമേറിയതാണ്. കേസില്‍ പ്രതിയാകും എന്ന അറിവോടെ തന്നെയാണ് ഇത്രയും വലിയ തട്ടിപ്പിന് തന്റെ പേര് ഉപയോഗിച്ചു എന്ന വെളിപ്പെടുത്തല്‍ നടി നടത്തുന്നത്. സൗഹൃദത്തിന്റെ മറവിലാണ് സാമ്പത്തികലാഭമില്ലാത്ത ഈ തിരിമറിക്ക് തന്നെ ഉപയോഗിച്ചതെന്ന് നടി പറയുന്നു.