സദാചാര ഗുണ്ടായിസം: കൊല്ലത്ത് സ്ത്രീയെയും മകന്റെ സുഹൃത്തിനെയും കെട്ടിയിട്ട് മര്‍ദ്ദിച്ചു

single-img
24 June 2017

തിരുവനന്തപുരം: കൊല്ലത്ത് വീണ്ടും സദാചാര ഗുണ്ടായിസം. കൊല്ലം ജില്ലയിലെ കടയ്ക്കല്‍ ചിതറയില്‍ സ്ത്രീക്കും യുവാവിനും നേരെ സദാചാര ഗുണ്ടാ ആക്രമണം. രാത്രി സ്ത്രീയുടെ വീട്ടിലെത്തിയ നാട്ടുകാര്‍ രണ്ടുപേരെയും രണ്ട് മണിക്കുറോളം മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു എന്ന് യുവതി പരാതിപ്പെട്ടു. മര്‍ദ്ദനത്തിനിടെ വസ്ത്രം വലിച്ചു കീറാന്‍ ശ്രമിച്ചതായും കടയ്ക്കല്‍ പോലീസില്‍ സ്ത്രീ നല്‍കിയ പരാതിയില്‍ പറയുന്നു.

സംഭവത്തെക്കുറിച്ച് പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ല എന്നും പരാതിയുയര്‍ന്നിട്ടുണ്ട്. ജൂണ്‍ 12നാണ് ആക്രമണം നടന്നത്. രാത്രിയോടെ ബഹളം വച്ചെത്തിയ പരിസരവാസികളായ എട്ടോളം പേര്‍ രണ്ടുപേരെയും വിളിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു. മരത്തില്‍ കെട്ടിയിട്ടും ആക്രമണം തുടര്‍ന്നു. വീട്ടിലുണ്ടായിരുന്ന മകന്റെ സുഹൃത്തിനെയും സദാചാര ഗുണ്ടകള്‍ മരത്തില്‍ കെട്ടിയിടുകയും മര്‍ദ്ദിക്കുകയും ചെയ്തു.

ഇതിനിടെ വസ്ത്രം വലിച്ചുകീറാനും ശ്രമം നടന്നു. സംഭവത്തില്‍ അടുത്ത ദിവസം തന്നെ ഇരുവരും പ്രത്യേകം കടയ്ക്കല്‍ പോലീസില്‍ പരാതി നല്‍കി. എന്നാല്‍ യുവാവിന്റെ പരാതി മാത്രം പരിഗണിച്ച് ഏഴു പേര്‍ക്കെതിരെ കേസെടുത്തു. പ്രതികളെ സ്റ്റേഷനില്‍ വിളിച്ചു വരുത്തിയെങ്കിലും ഇവരെ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. സ്ത്രീയുടെ പരാതിയില്‍ നടപടിയുണ്ടായിട്ടില്ലെന്നാണ് ആക്ഷേപം. അതേസമയം സംഭവത്തില്‍ ഏഴു പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും കടയ്ക്കല്‍ പോലീസ് പ്രതികരിച്ചു.