ഭൂ നികുതി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് കര്‍ഷകന്റെ ആത്മഹത്യ; കരം സ്വീകരിക്കാന് പുതിയ മാർഗ്ഗനിർദ്ദേശവുമായി സര്‍ക്കാര്‍.
വില്ലേജ് ഓഫിസില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തില്‍ കരം സ്വീകരിക്കാന്‍ സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശം കൊണ്ടുവരും. കരം അടയ്ക്കാന്‍ വരുന്നവരില്‍നിന്ന് അതേദിവസംതന്നെ കരം സ്വീകരിക്കണം. അത് സാധ്യമല്ലാതെ വന്നാല്‍ കാരണങ്ങള്‍ രേഖാമൂലം നല്‍കണം. കരം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ താലൂക്ക് ഓഫീസില്‍ നല്‍കാമെന്നും ഉത്തരവില്‍ നിര്‍ദ്ദേശമുണ്ടാകും.
ചെമ്പനോട സ്വദേശി കാവിൽ പുരയിടത്തിൽ ജോയി എന്ന തോമസ് (56) ആണ് ബുധനാഴ്ച വൈകിട്ട് വില്ലേജ് ഓഫീസിൽ ജീവനൊടുക്കിയത്. കരം സ്വീകരിക്കാത്തതിനെ തുടർന്ന് ജോയി രണ്ടു വർഷമായി വില്ലേജ് ഓഫീസിനു മുന്നിൽ സമരത്തിലായിരുന്നു. വിഷയത്തിൽ തഹസീൽദാർ ഇടപെട്ടെങ്കിലും നടപടി ഇല്ലാതെ വന്നതോടെയാണ് ജോയി ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ പറയുന്നു.
അതേസമയം കൈവശ ഭൂമിക്കുനികുതി സ്വീകരിക്കാത്തതിനെ തുടർന്നു കർഷകൻ ജീവനൊടുക്കിയ സംഭവത്തിൽ റവന്യൂ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്നു കളക്ടറുടെ പ്രാഥമിക റിപ്പോർട്ട് പുറത്ത് വന്നിരുന്നു.നടപടി ക്രമങ്ങളിൽ അനാവശ്യമായ കാലതാമസം വരുത്തി. സംഭവത്തിൽ വില്ലേജ് ഓഫീസർക്കും വില്ലേജ് അസിസ്റ്റന്‍റിനും തുല്യ ഉത്തരവാദിത്തമാണെന്നും റിപ്പോർട്ട്. വിശദമായ അന്വേഷണത്തിനു ഡെപ്യൂട്ടി കളക്ടറെ നിയോഗിച്ചു.
കർഷകൻ ജീവനൊടുക്കിയതിനെ തുടർന്നു വില്ലേജ് ഓഫീസർ സണ്ണിയേയും വില്ലേജ് അസിസ്റ്റന്റ് സിലീഷിനെയും സസ്പെൻഡു ചെയ്തിരുന്നു.