സെന്‍കുമാറിന്റെ കാലാവധി 30 വരെ: ലോക്‌നാഥ് ബെഹ്‌റ പൊലീസ് മേധാവിയായി തിരിച്ചെത്തുമെന്ന് സൂചന

single-img
23 June 2017

തിരുവനന്തപുരം: നിലവിലെ പൊലീസ് മേധാവി ടിപി സെന്‍കുമാറിന്റെ കാലാവധി ഈ മാസം 30 ന് അവസാനിക്കാനിരിക്കെ വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് തിരിച്ചെത്തുമെന്ന് സൂചന.

സുപ്രീംകോടതിവിധിയെത്തുടര്‍ന്ന് സെന്‍കുമാര്‍ പോലീസ് മേധാവി ആയതോടെയാണ് ബെഹ്‌റ വിജിലന്‍സ് ഡയറക്ടറാകുന്നത്. സെന്‍കുമാര്‍ വിരമിക്കുമ്പോള്‍ പഴയപദവി തിരിച്ചുനല്‍കാമെന്ന് സര്‍ക്കാര്‍ ബെഹ്‌റയ്ക്ക് ഉറപ്പുനല്‍കിയിരുന്നതായി സൂചനകളുണ്ട്. നിയമനം സംബന്ധിച്ച് അടുത്ത മന്ത്രിസഭായോഗത്തില്‍ തീരുമാനമുണ്ടായേക്കും.

നിലവില്‍ കേരളത്തില്‍ നാല് ഡിജിപി തസ്തികകളാണുള്ളത്. ടിപി സെന്‍കുമാര്‍, ജേക്കബ് തോമസ്, ഋഷിരാജ് സിംഗ്, ലോക്നാഥ് ബെഹ്റ എന്നിവരാണ് ആ തസ്തികയില്‍ ഉള്ളവര്‍. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ എ ഹേമചന്ദ്രന്‍, എന്‍ ശങ്കര്‍ റെഡ്ഡി, രാജേഷ് ദിവാന്‍, ബിഎസ് മുഹമ്മദ് യാസിന്‍ എന്നിവര്‍ക്ക് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരും എജിയും അംഗീകരിക്കാത്തതിനെ തുടര്‍ന്ന ഇവര്‍ക്ക് എഡിജിപിയുടെ ശമ്പളമാണ് ലഭിക്കുന്നത്. സെന്‍കുമാര്‍ വിരമിക്കുന്നതോടെ ഹേമചന്ദ്രന്‍ ഡിജിപി തസ്തികയിലെത്തും.

ബെഹ്റ പൊലീസ് മേധാവിയാകുന്നതോടെ ഒഴിവുവരുന്ന വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് ഹേമചന്ദ്രനെ നിയമിക്കാനാണ് സാധ്യത. മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ ഇവിടേക്ക് തിരികെ കൊണ്ടുവരുന്നതില്‍ സര്‍ക്കാരിന് താത്പര്യമില്ല.