അശ്‌ളീലഫോട്ടോ എടുത്താല്‍ നടിയെ കുടുക്കാമെന്ന് മെഗാതാരം വിശ്വസിച്ചു ;പള്‍സര്‍ സുനി നിര്‍ണ്ണായക വെളിപ്പെടുത്തലുകള്‍ നടത്തി

single-img
23 June 2017


കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നടിയുടെ നഗ്നഫോട്ടോയെടുക്കാന്‍ ആയിരുന്നു പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ കിട്ടിയതെന്നു വെളിപ്പെടുത്തല്‍. ഇക്കാര്യം നടി ഒരിക്കലും വെളിപ്പെടുത്തില്ലെന്ന് തനിക്കറിയാമെന്ന് ക്വട്ടേഷന്‍ നല്‍കിയ മലയാളത്തിലെ മെഗാതാരം പള്‍സര്‍ സുനിക്ക് ഉറപ്പു നല്‍കിയിരുന്നതായും മൊഴിയില്‍ പറയുന്നു.രണ്ട് വമ്പന്‍ സ്രാവുകള്‍ക്കെതിരെയാണ് സുനിയുടെ പുതിയ മൊഴിയെന്നും ഇതില്‍ ഒരാള്‍ നടനും മറ്റെയാള്‍ സംവിധായകനുമാണെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കാക്കനാട് ജില്ലാ ജയിലില്‍ കഴിയുന്ന സുനി സഹ തടവുകാരോട് ആക്രമണത്തെപ്പറ്റിയും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെപ്പറ്റിയും പറഞ്ഞതായാണ് സൂചന.സൂചന ലഭിച്ചതിനെ തുടര്‍ന്ന് നേരത്തെ സുനിക്കൊപ്പം ജയില്‍മുറിയില്‍ കഴിഞ്ഞ ചാലക്കുടി സ്വദേശി ജിന്‍സന്റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു.

അന്വേഷണ സംഘം ജിന്‍സന്റെ മൊഴിയെടുത്തു. നെടുമ്പാശ്ശേരിയില്‍ ഒരു തട്ടിപ്പുകേസുമായാണ് ജിന്‍സനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പൊലീസ് അന്വേഷണത്തില്‍ ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ ഈ മൊഴി ഗൗരവത്തോടെ എടുത്ത് അന്വേഷണം നടത്താനാണ് തീരുമാനം.

പള്‍സര്‍ സുനി ജിന്‍സനോട് സംഭവവുമായി ബന്ധപ്പെട്ട് ഒരു പ്രമുഖ മിമിക്രി താരത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സുനിയുടെ ഇത്തരം വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ ബ്ലാക്ക്‌മെയിലിങ് ആണോ ലക്ഷ്യമെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. നിര്‍ണായക വിവരങ്ങള്‍ പൊലീസിനോട് പങ്കുവെച്ച ജിന്‍സനും സംശയത്തിന്റെ നിഴലിലാണ്. പള്‍സര്‍ സുനിയും ജിന്‍സനും ചേര്‍ന്ന് പ്രമുഖരില്‍ നിന്നും പണം തട്ടാനുള്ള ഗൂഢാലോചന നടത്തിയതിന്റെ ഭാഗമാണോ പുതിയ നീക്കമെന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്.

ഫെബ്രുവരി 17നായിരുന്നു തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേക്ക് വരുന്ന വഴി പ്രമുഖ നടിയെ പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുള്ള സംഘം കാറില്‍ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത്. നടിയെ ഉപദ്രവിക്കുന്നതിന്റെ ചിത്രങ്ങളും സംഘം മൊബൈലില്‍ പകര്‍ത്തി. സംഭവത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് ആരോപിക്കപ്പെട്ടിരുന്നെങ്കിലും അത് തള്ളിക്കളയുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. എന്നാല്‍ ജയിലിലെ സുനിയുടെ സഹതടവുകാരന്റെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ഈ കേസില്‍ നിര്‍ണായക വഴിത്തിരിവ് ആയിരിക്കുന്നത്.

അതിനിടെ നടിയെ തട്ടിക്കൊണ്ടുപോയി അതിക്രമം കാണിച്ച കേസിലെ പ്രതികളായ ഡ്രൈവര്‍ കൊരട്ടി സ്വദേശി മാര്‍ട്ടിന്‍, തിരുവല്ല സ്വദേശി പ്രദീപ് എന്നിവരുടെ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. കുറ്റപത്രം സമര്‍പ്പിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയും മറ്റൊരു കേസിലെ പ്രതിയും സഹതടവുകാരനുമായിരുന്ന ജിന്‍സനും അന്വേഷണ സംഘത്തോടു പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയ സാഹചര്യത്തിലാണ് ഇത്. നിലവിലെ സാഹചര്യത്തില്‍ പ്രതികള്‍ക്കു ജാമ്യം ലഭിക്കുന്നതു തുടരന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന പൊലീസിന്റെ നിലപാട് അംഗീകരിച്ചാണു കോടതി പ്രതികള്‍ക്കു ജാമ്യം നിഷേധിച്ചത്.