സ്വാമി മാപ്പ്, പൊട്ടിക്കരഞ്ഞ് ‘യുവതി’യുടെ മലക്കം മറിച്ചില്‍; കാമുകന്‍ പീഡിപ്പിച്ചെന്ന് പുതിയ പരാതി

single-img
21 June 2017


തിരുവനന്തപുരം: പീഡനശ്രമത്തിനിടെ സ്വാമിയുടെ ജനനേന്ദ്രിയം ഛേദിക്കപ്പെട്ട കേസ് പുരോഗമിക്കുന്നതിനിടെ പരാതിക്കാരിയായ പെണ്‍കുട്ടി ആശുപത്രിയിലെത്തി ചികില്‍സയിലുള്ള ഗംഗേശാനന്ദ സ്വാമിയെ സന്ദര്‍ശിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പൊലീസ് സെല്ലില്‍ കഴിയുന്ന ഇയാളെ കാണാന്‍ ഇന്നലെ ഉച്ചയ്ക്കാണ് അമ്മയോടൊപ്പം പെണ്‍കുട്ടി എത്തിയത്. 15 മിനിറ്റോളം നീണ്ട സംസാരത്തിനിടെ പൊട്ടിക്കരഞ്ഞ പെണ്‍കുട്ടിയെ ഗംഗേശാനന്ദ ആശ്വസിപ്പിക്കുകയും ചെയ്തു.

ഗംഗേശാനന്ദയെ കണ്ടതിന് ശേഷം കരഞ്ഞുകൊണ്ട് പുറത്തേക്കു വന്ന പെണ്‍കുട്ടി പേട്ട പൊലീസ് സ്റ്റേഷനില്‍ എത്തി കാമുകന്‍ അയ്യപ്പദാസ് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് പരാതി നല്‍കി. തന്റെയും ഗംഗേശാനന്ദയുടെയും പണം അയ്യപ്പദാസ് തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നു. ഇയാള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി കളവാണെന്നും താന്‍ ആരുടെയും നിയന്ത്രണത്തിലല്ല പ്രവര്‍ത്തിക്കുന്നതെന്നും അയ്യപ്പദാസ് തനിക്കെതിരേ വ്യാജ പ്രചാരണം നടത്തുന്നതായും അവര്‍ പരാതിയില്‍ രേഖപ്പെടുത്തി.

അതേസമയം ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ യുവതി ഇടയ്ക്കിടെ മൊഴി മാറ്റിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നുണ പരിശോധനയ്ക്കും ബ്രെയിന്‍ മാപ്പിങിനും വിധേയമാക്കാന്‍ പോലീസിന്റെ ആവശ്യപ്രകാരം തിരുവനന്തപുരം പോക്‌സോ കോടതി ഇന്നലെ അനുമതി നല്‍കിയിരുന്നു. ഈ മാസം 22ന് യുവതിയോട് നേരിട്ടു ഹാജരായി നിലപാടറിയിക്കാനും കോടതി വ്യക്തമാക്കി.

സ്വാമി ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷ പോക്‌സോ കോടതി തള്ളുകയും ചെയ്തു. യുവതിയുടെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ജാമ്യം അനുവദിക്കണമെന്നാണ് പ്രതിഭാഗം ആവശ്യപ്പെട്ടത്. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല. ഗംഗേശാനന്ദയ്ക്കു ജാമ്യം ലഭിച്ചാല്‍ ഉന്നത ബന്ധങ്ങള്‍ ഉപയോഗിച്ച് യുവതിയുടെ കുടുംബത്തെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.