പുതുവൈപ്പ് പദ്ധതി ഉപേക്ഷിക്കാനാവില്ലെന്ന് സര്‍ക്കാര്‍; താത്കാലികമായി നിര്‍മ്മാണം നിര്‍ത്തിവയ്ക്കും

single-img
21 June 2017

തിരുവനന്തപുരം: പുതുവൈപ്പ് എല്‍പിജി ടെര്‍മിനല്‍ നിര്‍മ്മാണം താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. എന്നാല്‍ പദ്ധതി ഉപേക്ഷിക്കാനാവില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. എറണാകുളം ജില്ലയിലെ ജനപ്രതിനിധികളും സമരസമിതി നേതാക്കളുമാണ് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുത്തത്.

തല്‍ക്കാലത്തേക്ക് പ്ലാന്റിന്റെ നിര്‍മ്മാണം നിര്‍ത്താന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനോട് ആവശ്യപ്പെടും. പദ്ധതിയെക്കുറിച്ച് പ്രദേശവാസികള്‍ ഉന്നയിച്ച ആശങ്കകള്‍ കണക്കിലെടുത്താണ് നിര്‍മാണം താത്കാലികമായി നിര്‍ത്തിവയ്ക്കുന്നത്. പ്ലാന്റ് നിര്‍മ്മാണത്തെക്കുറിച്ചുള്ള ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ ഉന്നതതല സമിതിയെ നിയോഗിക്കാനും തീരുമാനിച്ചു.

ഐ.ഒ.സി പാരിസ്ഥിതിക നിയമങ്ങള്‍ ലംഘിച്ചാണ് സ്ഥലത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന പ്രദേശവാസികളുടെ പരാതിയെക്കുറിച്ചും സര്‍ക്കാര്‍ നിയോഗിക്കുന്ന സമിതി അന്വേഷണം നടത്തും. പൊതുസ്വീകാര്യരായ വ്യക്തികളെക്കൊണ്ടായിരിക്കും ഇത്തരമൊരു പഠനം നടത്തുകയെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഈ സമിതിയുടെ റിപ്പോര്‍ട്ട് വന്ന ശേഷമേ ഇനി നിര്‍മാണം സംബന്ധിച്ച തീരുമാനമെടുക്കൂ എന്നാണ് യോഗത്തിലെ ധാരണ.

സമരം അവസാനിപ്പിക്കില്ലെന്നും എന്നാല്‍ സമരക്കാരുടെ ആശങ്കകള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതില്‍ പൊതുവെ അനുകൂല നിലപാടാണ് സമര സമിതിക്കുള്ളത്. എല്‍.പി.ജി പദ്ധതി പുതുവൈപ്പില്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു സമരസമിതി ഇതുവരെ. എന്നാല്‍ സ്ഥലത്തെ സംഘര്‍ഷാവസ്ഥക്ക് താല്‍ക്കാലിക പരിഹാരം ഉണ്ടാവാനുള്ള സാധ്യതയാണ് ഇന്നത്തെ ചര്‍ച്ചയോടെ തെളിയുന്നത്.

വൈപ്പിന്‍ എംഎല്‍എ എസ്.ശര്‍മ, സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി.രാജീവ് തുടങ്ങിയ നിരവധി നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. യോഗത്തിലെ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശങ്ങളോട് സമരസമിതി എതിര്‍പ്പ് ഉന്നയിച്ചില്ലെന്ന് നേതാക്കള്‍ പിന്നീട് പ്രതികരിച്ചു.