വിവാഹത്തട്ടിപ്പ്: ശാലിനിയുടെ ‘ഏട്ടന്‍ നമ്പര്‍ വണ്‍’ പിടിയില്‍

single-img
21 June 2017

പനങ്ങാട് കേന്ദ്രീകരിച്ചു വിവാഹത്തട്ടിപ്പു നടത്തിയ കേസില്‍ യുവതിയുടെ കൂട്ടാളിയെ അറസ്റ്റു ചെയ്തു. ഏറ്റുമാനൂര്‍ തെള്ളകം പേരൂര്‍ കുഴിച്ചാലില്‍ കെ.പി.തുളസീദാസ് (42) ആണ് പോലീസ് പിടിയിലായത്. വിവാഹതട്ടിപ്പു നടത്തിയതിനെ തുടര്‍ന്ന് ശാലിനിയെ ഉള്ളന്നൂര്‍ വിളയാടി ക്ഷേത്രത്തിലെ വിവാഹവേദിയില്‍ നിന്നും പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

പിന്നീട് യുവതിയുടെ മൊബൈലില്‍ ഏട്ടന്‍ നമ്പര്‍ വണ്‍ എന്ന പേരില്‍ നിരവധി വിളികള്‍ വന്നിരുന്നതു ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മാറിയുടുക്കാന്‍ വസ്ത്രം വേണമെന്നാവശ്യപ്പെട്ടു യുവതിയെ കൊണ്ടുവിളിപ്പിച്ച പോലീസ് വസ്ത്രവുമായി സ്റ്റേഷനില്‍ എത്തിയ ഇയാളെ കസ്‌ററഡിയില്‍ എടുക്കുകയായിരുന്നു. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ നിന്നുമാണ് സഹോദരന്‍ അല്ലെന്നും വിവാഹത്തട്ടിപ്പിനു യുവതിയുടെ കൂട്ടാളിയായി പ്രവര്‍ത്തിക്കുകയാണെന്നും മനസ്സിലായത്.

ഒരു വര്‍ഷമായി ഇവര്‍ ഒന്നിച്ചായിരുന്നു താമസം. ഇയാളുടെ പക്കല്‍ നിന്നും ഇരുവരുടെയും പേരിലുള്ള എടിഎം, വീസാ കാര്‍ഡുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഉള്ളന്നൂരിലെ വിവാഹത്തട്ടിപ്പും ഇരുവരും ചേര്‍ന്ന് ആസൂത്രണം ചെയ്തതാണ്. വിവാഹത്തിന്റെ തലേദിവസം തുളസീദാസ് ചെങ്ങന്നൂര്‍ വരെ യുവതിക്കൊപ്പം ഉണ്ടായിരുന്നു.പിന്നീട് യുവതി ഒറ്റയ്ക്കാണ് കാര്യങ്ങള്‍ നീക്കിയത്. തട്ടിപ്പിനിരയായ യുവാവില്‍ നിന്നു വാങ്ങിയ പണം ഇരുവരും ചെലവഴിച്ചതായും പോലീസ് പറഞ്ഞു. ഇരുവരും ചേര്‍ന്നു കൂടുതല്‍ മോഷണം നടത്തിയിട്ടുണ്ടോയെന്നാണ് പോലിസ് ഇപ്പോള്‍ അന്വേഷിക്കുന്നത്.