ഭീകരവാദികളില്‍ നിന്നും മോദിയെ രക്ഷിക്കാനാണ് യതീഷ്ചന്ദ്ര ലാത്തി വീശിയതെന്ന് ഡിജിപി; പഴി മാധ്യമങ്ങള്‍ക്ക്

single-img
20 June 2017


കൊച്ചി: പുതുവൈപ്പിലെ സമരക്കാര്‍ക്ക് നേരെയുണ്ടായ പൊലീസ് നടപടിയെ ന്യായീകരിച്ച് ഡി.ജി.പി ടി.പി സെന്‍കുമാര്‍. മെട്രോ ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കൊച്ചിയില്‍ തീവ്രവാദ ഭീഷണിയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഡിസിപി യതീഷ് ചന്ദ്ര സംഭവത്തില്‍ ഇടപെട്ടത്.

പുതുവൈപ്പ് സമരക്കാര്‍ക്കിടയില്‍ രാജ്യവിരുദ്ധ ശക്തികള്‍ നുഴഞ്ഞുകയറിയെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. പുതുവൈപ്പ് ഐഒസി ടെര്‍മിനല്‍ വിരുദ്ധ ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച സമരക്കാര്‍ പ്രതിഷേധിച്ചത് പ്രധാനമന്ത്രി പോകേണ്ട വഴിയിലാണ്. ഈ സാഹചര്യത്തില്‍ ക്രമസമാധാന പ്രശ്‌നങ്ങളോ മറ്റു പ്രശ്‌നങ്ങളോ ഉണ്ടാകാതിരിക്കാനാണ് ഡിസിപി സമരക്കാര്‍ക്കെതിരെ ബലംപ്രയോഗിച്ചത്.

ദൃശ്യങ്ങള്‍ മുഴുവന്‍ കണ്ടു. അപാകതയൊന്നും തോന്നിയില്ല. യതീഷ് ചന്ദ്ര ചെയ്തതില്‍ തെറ്റില്ല. മാധ്യമങ്ങളാണ് തെറ്റായ വാര്‍ത്ത നല്‍കിയതെന്നും ഡിജിപി വ്യക്തമാക്കി. പുതുവൈപ്പിനില്‍ പൊലീസ് ആരുടെയും വീട്ടില്‍ പോയി ആക്രമിച്ചിട്ടില്ല. വികസനത്തിന്റെ പ്രശ്‌നം വന്നാല്‍ ആര്‍ക്കേലും ഉപദ്രവമുണ്ടാകും. ഒരു പ്രൊജക്റ്റ് വരുന്നേരം അതിലെന്താണ് നടപടി വേണ്ടതെന്ന് സര്‍ക്കാര്‍ തീരുമാനിക്കും. കേരളം മാത്രമാണ് ഇങ്ങനെയുളളത്.

മൂവായിരമോ നാലായിരമോ ജനങ്ങള്‍ക്കായിരിക്കും ഒരു വികസനം വരുമ്പോള്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നത്. മൂന്നരക്കോടി ജനങ്ങള്‍ക്ക് ഒരു പ്രശ്‌നവുമില്ല. ഇപ്പോഴും നമ്മുടെ ദേശീയപാത കിടക്കുന്നത് കണ്ടില്ലേ. വാഹനങ്ങളൊക്കെ പെരുകുകയാണ്. റോഡിന് വീതി കൂട്ടാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിയില്‍ എത്തിയപ്പോഴായിരുന്നു ഡിജിപി സെന്‍കുമാര്‍ എസ്പിയെയും ഡിസിപിയെയും വിളിച്ചുവരുത്തിയത്. യതീഷ് ചന്ദ്രക്കെതിരെ നടപടി വേണമെന്ന് ഭരണപക്ഷത്ത് നിന്നും വിഎസ് അച്യുതാനന്ദനും സിപിഐയും പ്രതിപക്ഷവും ആവശ്യപ്പെടുമ്പോഴാണ് നടപടിയെ ന്യായീകരിച്ച് ഡിജിപി തന്നെ രംഗത്ത് എത്തിയത്. അതേസമയം, പ്രധാനമന്ത്രിക്ക് നേര്‍ക്കുണ്ടായ തീവ്രവാദ ഭീഷണിയെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.