രാജ്യത്തെ ലജ്ജിപ്പിച്ച് വീണ്ടും കൂട്ടബലാത്സംഗം; യുവതിയെ പീഡിപ്പിച്ച ശേഷം കാറില്‍ നിന്ന് വലിച്ചെറിഞ്ഞു

single-img
20 June 2017

ന്യുഡല്‍ഹി: രാജ്യത്തെ ലജ്ജിപ്പിച്ച് വീണ്ടും കൂട്ടബലാത്സംഗം. ഹരിയാനയിലെ സോഹ്നയില്‍ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ഓടുന്ന കാറില്‍ നിന്നും അക്രമി സംഘം ഗ്രേറ്റ് നോയിഡക്കടുത്ത് വെച്ച് പുറത്തേക്ക് തള്ളിയിടുകയായിരുന്നു. പ്രാഥമിക വിവരം അനുസരിച്ച്, ഗുരുഗ്രാം സ്വദേശിയായ യുവതി ഇന്നലെ രാത്രി 8.30 വരെ സോഹ്ന മേഖലയില്‍ ഉണ്ടായിരുന്നു.

സ്വിഫ്റ്റ് കാറില്‍ എത്തിയ പ്രതികളാണ് യുവതിയെ ബലംപ്രയോഗിച്ച് കൊണ്ടുപോയത്. പിന്നീട് ഗ്രേറ്റര്‍ നോയിഡയില്‍ കസ്‌ന പോലീസ് സ്റ്റേഷന് സമീപം റോഡില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

ഗുരുഗ്രാമില്‍ അടുത്തകാലത്തായി സ്ത്രീകള്‍ക്കു നേരെ ആക്രമണം വര്‍ധിച്ചുവരികയാണ്. ഈ മാസം ആദ്യം ഓട്ടോയില്‍ കയറിയ യുവതിയെ മൂന്നു പേര്‍ ചേര്‍ന്ന് ക്രൂരമായി പീഡിപ്പിക്കുകയും ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിനെ പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തിരുന്നു. തലയടിച്ചുവീണ കുഞ്ഞ് മരണപ്പെട്ടിരുന്നു. കഴിഞ്ഞ മാസം ഗുഡ്ഗാവില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ 22കാരിയെ കൂട്ടമാനഭംഗത്തിനിരിയാക്കുകയും അബോധാവസ്ഥയിലായ യുവതിയെ പിന്നീട് വീടിനു സമീപം ഉപേക്ഷിക്കുകയും ചെയ്തിരുന്നു.