കൂട്ടബലാത്സംഗത്തിനിരയാക്കി തീവണ്ടിയില്‍ നിന്നും വലിച്ചെറിഞ്ഞു; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നില ഗുരുതരം

single-img
19 June 2017

ബീഹാറില്‍ കൂട്ടബലാല്‍സംഗത്തിനിരയാക്കിയ ശേഷം ട്രെയിനില്‍ നിന്നു വലിച്ചെറിഞ്ഞ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നില ഗുരുതരം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ബലാല്‍സംഗത്തിനിരയായത്. പെണ്‍കുട്ടിയുടെ കാലിലും രഹസ്യ ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
തെക്കന്‍ ബിഹാറിലെ ലക്ഷിസരായ് ജില്ലയിലായിരുന്നു ഞെട്ടിക്കുന്ന സംഭവം നടന്നത്.

വെളളിയാഴ്ച വൈകുന്നേരം സ്‌കൂള്‍ വിട്ടു മടങ്ങുകയായിരുന്ന പെണ്‍കുട്ടി കൂട്ടുകാരിയുടെ വീട്ടിലേക്ക് പോകവെ സന്തോഷ് യാദവ്, മൃത്യുഞ്ജയ് യാദവ് എന്നിവര്‍ ചേര്‍ന്നു പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ആറുപേര്‍ ചേര്‍ന്നു പെണ്‍കുട്ടിയെ ബലാല്‍സംഘത്തിന് ഇരയാക്കി. അക്രമികള്‍ പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ തീവണ്ടിയില്‍ കയറ്റിയശേഷവും പീഡിപ്പിച്ചു. തുടര്‍ന്ന് കിയുള്‍ ജംഗ്ഷനു സമീപം പെണ്‍കുട്ടിയെ വലിച്ചെറിഞ്ഞ ശേഷം ഇവര്‍ രക്ഷപ്പെടുകയായിരുന്നു. പിന്നീട് ആശുപത്രിയില്‍ എത്തിച്ച പെണ്‍കുട്ടിക്ക് മതിയായ ചികിത്സ നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ലെന്നും പരാതിയുണ്ട്.

നിലത്ത് കിടത്തിയ പെണ്‍കുട്ടിയെ ഏറെ നേരം കഴിഞ്ഞാണ് ചികിത്സക്കായി പട്‌ന മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ അധികൃതര്‍ ബന്ധുക്കളോട് ആവശ്യപ്പെട്ടത്. പെണ്‍കുട്ടിയുടെ ആരോഗ്യ നില ഗുരുതരമാണെന്ന് പാട്‌ന മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ മാധ്യമങ്ങളെ അറിയിച്ചു. അതേസമയം അക്രമികളെ ഉടന്‍ കണ്ടെത്താന്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പോലീസിനു നിര്‍ദേശം നല്‍കി.

സംഘത്തില്‍ ഉള്‍പ്പെട്ട ഒരാളെ പോലീസ് ഇതിനോടകം അറസ്റ്റു ചെയ്തതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. അക്രമി സംഘത്തില്‍ ഉള്‍പ്പെട്ടവരില്‍ രണ്ടുപേര്‍ അയല്‍വാസികളാണെന്ന് പെണ്‍കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്.