സ്‌കൂളിലെ ഇഫ്താര്‍ അലങ്കോലമാക്കാന്‍ ബിജെപി ശ്രമം; വിദ്യാര്‍ത്ഥികളുടെ മതസൗഹാര്‍ദ്ദത്തില്‍ നാണംകെട്ട് തലയൂരി
ചിറ്റൂര്‍: ഗവണ്‍മെന്റ് വിക്ടോറിയ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന് അലങ്കോലമാക്കാനുള്ള ആര്‍.എസ്.എസ്, ബി.ജെ.പി നേതാക്കളുടെ ശ്രമം പാളി. ഒരു വിഭാഗം നേതാക്കള്‍ സംഘടിച്ചെത്തി സംഭവത്തെ വര്‍ഗീയ വത്ക്കരിക്കാനുള്ള നീക്കം വരെ നടത്തിയതായി വിദ്യാര്‍ഥികള്‍ പറയുന്നു. ഇന്നലെ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനികളാണ് റമദാന്‍ വ്രതാനുഷ്ഠാനത്തോടനുബന്ധിച്ച് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചത്. ഇരുപത്തഞ്ചോളം വരുന്ന മുസ്ലിം വിദ്യാര്‍ഥിനികളോടൊപ്പം പ്ലസ്ടുവിലെ 240 വിദ്യാര്‍ഥികളില്‍ 80 ശതമാനം വിദ്യാര്‍ഥിനികളും സ്വമേധയ നോമ്പെടുത്തിരുന്നു.
എന്നാല്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിച്ചാണ് നോമ്പെടുപ്പിച്ചത് എന്നാരോപിച്ചാണ് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍. ശിവരാജന്റെ നേതൃത്വത്തിലുള്ളവര്‍ സംഘടിച്ച് സ്‌കൂളിലെത്തിയത്. വിദ്യാര്‍ഥികളെ ഒരു തരത്തിലും നിര്‍ബന്ധിച്ചിട്ടില്ലെന്നും അവര്‍ സ്വമേധയ എടുത്ത തീരുമാനമായിരുന്നുവെന്നും പ്രിന്‍സിപ്പല്‍ രാജീവ് പറഞ്ഞു. എന്നാല്‍ ഇതംഗീകരിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ കൂട്ടാക്കിയില്ല.
പ്രിന്‍സിപ്പലിന്റെ റൂമില്‍ ഒരു മണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ നോമ്പെടുക്കലും ഇഫ്താര്‍ വിരുന്നും വിദ്യാര്‍ഥിനികള്‍ സ്വയം എടുത്ത തീരുമാനമാണെന്നുള്ള നിലപാടില്‍ സ്‌കൂള്‍ അധികൃതര്‍ ഉറച്ചു നിന്നു. സ്‌കൂളിന്റെ നടപടിയെ രൂക്ഷ ഭാഷയിലാണ് ബി.ജെ.പി നേതാക്കള്‍ വിമര്‍ശിച്ചത്. വിദ്യാര്‍ത്ഥികളും സ്‌കൂള്‍ അധികൃതരും തങ്ങളുടെ വാദത്തില്‍ ഉറച്ചു നിന്നതോടെ രംഗം ശാന്തമായി. ഒടുവില്‍ നേതാക്കള്‍ നാണംകെട്ട് ഇറങ്ങിപ്പോകേണ്ടിയും വന്നു. സംഭവം വിവാദമായതോടെ ചിറ്റൂരിലുണ്ടായിരുന്ന സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനും സ്‌കൂളിലെത്തി. പിന്നീട് വിദ്യാര്‍ഥിനികളോട് സൗഹൃദ സംഭാഷണം നടത്തി മന്ത്രി മടങ്ങി.