22 വയസ്സുള്ള യുവാവില്‍ നിന്നും നീക്കം ചെയ്തത് ഗര്‍ഭപാത്രവും ഓവറികളും; അപൂര്‍വ്വ ശസ്ത്രക്രിയ വിജയകരം

single-img
16 June 2017


ഉദയ്പൂര്‍: ഉദയ്പൂര്‍ ആശുപത്രിയില്‍ യുവാവിന് അപൂര്‍വ്വ ശസ്ത്രക്രിയ. വൃഷ്ണസഞ്ചി പുറത്തേക്ക് ഇറങ്ങിവരാത്ത നിലയിലാണ് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ വിദഗ്ധ പരിശോധനയില്‍ ഡോക്ടര്‍മാര്‍ ഗര്‍ഭപാത്രവും ഓവറികളും സെര്‍വിക്‌സും അടക്കം സ്ത്രീകള്‍ക്കു വേണ്ട ഒട്ടുമിക്ക പ്രത്യുത്പാദന അവയവങ്ങളും ഇയാളില്‍ കണ്ടെത്തുകയായിരുന്നു. വൈദ്യശാസ്ത്ര ചരിത്രത്തില്‍ തന്നെ ഇത്തരം 400 സംഭവങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ജിബിഎച്ച് അമേരിക്കന്‍ ഹോസ്പിറ്റലില്‍ ബുധനാഴ്ചയാണ് അപൂര്‍വ്വ ശസ്ത്രക്രിയ നടന്നത്. 22 വയസ്സുള്ള യുവാവിന് നടത്തിയ ശസ്ത്രക്രിയ വിജയകരമെന്ന് റിപ്പോര്‍ട്ട്.

ആദ്യമായാണ് ഇത്തരമൊരു ശസ്ത്രക്രിയ നടത്തുന്നതെന്ന് യുവാവിനെ പരിശോധനിച്ച ഗൈനി സര്‍ജന്‍ പറഞ്ഞു. സ്ത്രീകളുടെ ശരീര ഘടനയും അവയ്ക്കുള്ളിലെ അവയവങ്ങളുടെ സ്ഥാനവും തനിക്കറിയാം. പുരുഷന്റെ ശരീരത്തില്‍ നിന്നും ഗര്‍ഭപാത്രം നീക്കം ചെയ്യുക എന്നത് വലിയ വെല്ലുവിളിയായിരുന്നുവെന്നും ഡോ. ശില്‍പ ഗോയല്‍ പറയുന്നു. യൂറോളജിസ്റ്റ് ഡോ.മനീഷ് ഭട്ടും പങ്കാളിയായിരുന്നു.

അപൂര്‍വ്വ ലൈംഗിക പ്രശ്‌നമായ Persistent Müllerian Duct Syndrome (PMDS) എന്ന അവസ്ഥയായിരുന്നു യുവവിനുണ്ടായിരുന്നത്. ഇത്തരക്കാരില്‍ സ്ത്രീകളുടെയും പുരുഷന്മാരുടെയും പ്രത്യൂത്പാദന അവയവങ്ങള്‍ ഉണ്ടാവും. ഇത്തരം യുവാക്കള്‍ക്ക് സാധാരണ നിലയില്‍ പുരുഷ ക്രോമോസോമുകളും ബാഹ്യ ലൈംഗിക അവയവങ്ങളും ഉണ്ടാകും. പുറത്തേക്ക് ഇറങ്ങാത്ത നിലയിലുള്ള വൃഷ്ണസഞ്ചിയും തടിച്ച ഹെര്‍ണിയയുമാണ് ഇത്തരം അവസ്ഥയുടെ പ്രാഥമിക അടയാളം.

വിശദമായ പരിശോധനയില്‍ മാത്രമേ ഗര്‍ഭപാത്രവും ഫെലോപിയന്‍ ട്യൂബുകളുംമറ്റും കണ്ടെത്താന്‍ കഴിയൂ. 18 മാസം മുതല്‍ 29 വയസ്സുവരെയുള്ള കാലത്തിനിടെയാണ് ഇത്തരം സംഭവങ്ങള്‍ അധികവും കണ്ടെത്തിയിരിക്കുന്നതെന്നും ഡോ.ശില്‍പ ഗോയല്‍ പറയുന്നു. ഈ യുവാവിന്റെ ജനന സമയത്തുതന്നെ വൃഷ്ണസഞ്ചി പുറത്തേക്ക് വന്നിരുന്നില്ലെന്ന് മാതാപിതാക്കളുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ വിവാഹത്തെ കുറിച്ച് ആലോചിച്ചപ്പോഴാണ് പ്രശ്‌നത്തിന്റെ ഗൗരവം അവര്‍ക്ക് മനസ്സിലായത്.