തച്ചങ്കരിയുള്ളതുകൊണ്ട് തിരികെ വരുന്നില്ലെന്ന് ജേക്കബ് തോമസ്; അവധി നീട്ടും

single-img
16 June 2017

അവധി നീട്ടുന്ന കാര്യം ആലോചിക്കുകയാണെന്ന് ഡിജിപി ജേക്കബ് തോമസ്. വിജിലന്‍സ് ഡയറക്ടറായിരിക്കെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് താന്‍ സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്ത ടോമിന്‍ തച്ചങ്കരി പൊലീസ് ആസ്ഥാനത്ത് എ.ഡി.ജി.പിയായിരിക്കുമ്പോള്‍ എങ്ങനെ അവിടേക്ക് മടങ്ങുമെന്നും അദ്ദേഹം പറഞ്ഞതായി മാധ്യമം ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. സേനയുടെ തലപ്പത്തെ അസ്വസ്ഥതകളില്‍ കടുത്ത ആശങ്കയുണ്ട്. ഇപ്പോള്‍ കാണുന്ന പലതും സേനക്ക് അഭികാമ്യമല്ല. അതുകൊണ്ടുതന്നെ അവധി വീണ്ടും നീട്ടുന്ന കാര്യം ആലോചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ അടക്കം തച്ചങ്കരിക്കെതിരെ കേസുകളുണ്ട്. കേസിന്റെ ഗൗരവം കണക്കിലെടുത്താണ് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് സര്‍ക്കാരിനോട് അന്ന് ശിപാര്‍ശ ചെയ്തത്. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യം പരിഗണിച്ചില്ല. ഇനി വിവാദങ്ങള്‍ക്കൊന്നും താനില്ല. പക്ഷേ അഭികാമ്യമല്ലാത്ത നടപടികളെ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

വിജിലന്‍സ് ഡയറക്ടറായിരിക്കെ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ച ജേക്കബ് തോമസ് ഈ മാസം 19ന് തിരികെ എത്താന്‍ തീരുമാനിച്ചിരുന്നു. താന്‍ തിരികെ എത്തുമെന്ന് ഉറപ്പായതോടെ പുതിയ വിവാദങ്ങളും തലപൊക്കുകയാണ്. ഇതിന് പിന്നില്‍ ആരാണെന്ന് അറിയാം. അവധിയില്‍ ആയിരുന്നപ്പോള്‍ തനിക്കെതിരെ ആരും ഒന്നും പറഞ്ഞില്ല. അവധി റദ്ദാക്കുമെന്ന സൂചന പുറത്തുവന്നതോടെ പുതിയ കഥകളുമായി പലരും രംഗത്തുവരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.