സൗദിയെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് വീണ്ടും വ്യാപകമാകുന്നു; പകരുന്നത് ഒട്ടകങ്ങളിലൂടെ

single-img
15 June 2017

സൗദി: തലസ്ഥാനമായ റിയാദില്‍ വീണ്ടും കൊറോണ വൈറസ് വ്യാപകമാകുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ നാല്‍പത്തി രണ്ട് പേരിലാണ് പുതുതായി രോഗ ലക്ഷണം കണ്ടെത്തിയത്. ഇതില്‍ അഞ്ചുപേര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു. റിയാദിന്റെ വിവിധ ഭാഗങ്ങളിലായി 39 പേര്‍ക്കാണ് ഒരു മാസത്തിനിടെ ലക്ഷണം കണ്ടെത്തിയത്. മരിച്ചവരില്‍ മൂന്ന് സ്വദേശികളും രണ്ട് വിദേശികളും ഉള്‍പ്പെടും.

ജിദ്ദ, മദീന, അല്‍ഹസ്സ എന്നിവിടങ്ങളില്‍ ഓരോ പേര്‍ വീതം വൈറസ് ബാധയേറ്റ് ചികിത്സയിലാണിപ്പോള്‍. കഴിഞ്ഞ വെള്ളിയാഴ്ച റിയാദില്‍ ഒരാള്‍ രോഗ മുക്തനാവുകയും ചെയ്തിട്ടുണ്ട്. പത്ത് സ്വദേശികള്‍ക്കും ഇരുപത്തി ഏഴ് വിദേശികള്‍ക്കുമാണ് ഈ മാസം ഇതുവരെയായി രോഗം ബാധിച്ചത്.

2012 മുതലാണ് സൗദി യില്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയത്. ഇതുവരെയായി 1585 പേര്‍ക്കാണ് വൈറസ് ബാധയേറ്റത്. ഇതില്‍ 673 പേര്‍ മരണപ്പെടുകയും ചെയ്തു. 38 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. ഒട്ടകങ്ങളില്‍ നിന്ന് ഇതര മാര്‍ഗങ്ങളിലൂടെയുമാണ് ആളുകളിലേക്ക് വൈറസ് പടരുന്നത്. ശക്തമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയവും ഡോക്ടര്‍മാരും നിരന്തരം ആവശ്യപ്പെടുന്നുണ്ട്.