ഇന്ത്യ-പാക്ക് അതിര്‍ത്തിയുടെ ചിത്രം മാറി; പുലിവാലുപിടിച്ച് ആഭ്യന്തരമന്ത്രാലയം

single-img
15 June 2017

കേന്ദ്രസര്‍ക്കാരിനെ നാണംകെടുത്തി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തന്റെ വാര്‍ഷിക റിപ്പോര്‍ട്ട്. ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തി ഫ്ലഡ്ലൈറ്റുകള്‍ തെളിച്ച് സംരക്ഷിക്കുന്നതിന് തെളിവായി ആഭ്യന്തരമന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലുള്ളത് വെളിച്ചത്തില്‍ കുളിച്ചുനില്‍ക്കുന്ന സ്പെയിന്‍- മൊറോക്കോ അതിര്‍ത്തിയുടെ ചിത്രമാണ്. രാജ്യസുരക്ഷയ്ക്കുവേണ്ടി മന്ത്രാലയം നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്ന വാര്‍ഷികറിപ്പോര്‍ട്ടില്‍ അവിശ്വസനീയമായ ചിത്രം’ എന്ന തലക്കെട്ടില്‍ ഉപയോഗിച്ച ചിത്രമാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിനെ ആകെ നാണംകെടുത്തിയിരിക്കുന്നത്.

സംഭവം വിവാദമായതോടെ ആഭ്യന്തരമന്ത്രാലയം സെക്രട്ടറി രാജീവ് മെഹര്‍ഷി ഇതുസംബന്ധിച്ച് രക്ഷാസേനയോട് വിശദീകരണം തേടി. മന്ത്രാലയത്തിന്റെ ഭാഗത്തു നിന്നുവന്ന അബദ്ധമാണെങ്കില്‍ ഞങ്ങള്‍ മാപ്പ് ചോദിക്കുന്നെന്ന് മെഹര്‍ഷി പറഞ്ഞു. ചിത്രം എങ്ങനെ വന്നുവെന്ന് ബിഎസ്എഫ് അധികൃതര്‍ വിശദീകരിക്കുമെന്നാണ് ആഭ്യന്തരമന്ത്രാലയം പറയുന്നത്. എന്നാല്‍ ഉത്തരം നല്‍കാനാവാതെ വെപ്രാളപ്പെടുകയാണ് ബിഎസ്എഫ് ഉദ്യോഗസ്ഥരെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങളെ ഉദ്ദരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഭീകരരെയും അനധികൃത കുടിയേറ്റക്കാരെയും തടയുന്നതിന് പാകിസ്താനുമായുള്ള 647 കിലോമീറ്റര്‍ അതിര്‍ത്തിയില്‍ ഫ്ലഡ്ലൈറ്റുകള്‍ തെളിയിക്കാറുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതിന് തെളിവായി നല്‍കിയചിത്രമാണ് ഇപ്പോള്‍ വിവാദമായത്. 2006 ല്‍ സ്പാനിഷ് ഫോട്ടോഗ്രഫറായ സാവിയേര്‍ മോയാനോ പകര്‍ത്തിയ ചിത്രമാണ് ഇന്ത്യന്‍ ആഭ്യന്ത്രമന്ത്രാലയം ഇന്ത്യന്‍ അതിര്‍ത്തിയിലേതെന്നു പറഞ്ഞു നല്‍കിയിരിക്കുന്നത്‌. ആഫ്രിക്കയുടെ വടക്കന്‍ തീരത്ത് സ്പെയിന്‍ അധിനിവേശത്തിലുള്ള മെലീയയില്‍ മൊറോക്കോയുമായി അതിര്‍ത്തി പങ്കിടുന്നിടത്ത് സ്പെയിന്‍ നിര്‍മിച്ചിരിക്കുന്ന മെലീയ അതിര്‍ത്തി വേലിയില്‍ സ്ഥാപിച്ചിരിക്കുന്ന ഫ്ളെഡ് ലൈറ്റുകള്‍ തെളിഞ്ഞുകിടക്കുന്ന ചിത്രമാണ് മോയാനോ പകര്‍ത്തിയത്.