സദ്ദാമിനെ തൂക്കിലേറ്റിയപ്പോള്‍ ഗ്രാന്‍ഡ്പായെന്ന് വിളിച്ച് കരഞ്ഞു; വെളിപ്പെടുത്തലുമായി അമേരിക്കന്‍ സൈനികന്‍

single-img
11 June 2017

വാഷിങ്ടണ്‍: ഇറാഖ് പ്രസിഡന്റായിരുന്ന സദ്ദാം ഹുസൈനെ തൂക്കിലേറ്റിയപ്പോള്‍ അദ്ദേഹത്തിന്റെ കാവലിന് നിര്‍ത്തിയ യു.എസ് സൈനികര്‍ കരഞ്ഞതായി വെളിപ്പെടുത്തല്‍. ജയിലില്‍ സദ്ദാമിന്റെ സുരക്ഷക്കായി നിയമിച്ചിരുന്ന ഒരു അമേരിക്കന്‍ സൈനികനാണ് ‘ദ പ്രിസനര്‍ ഇന്‍ ഹിസ് പാലസ്’ എന്ന പുസ്തകത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയത്. അവസാനകാലത്ത് സദ്ദാമിന്റെ കാവല്‍ക്കാരായുണ്ടായിരുന്ന 12 യു എസ് സൈനികരുടെ അനുഭവങ്ങള്‍ ഭാഗികമായി ചര്‍ച്ച ചെയ്യുന്ന പുസ്തകത്തില്‍ വില്‍ ബാര്‍ഡന്‍വെപെര്‍ എന്ന സൈനികന്റേതാണ് ഈ വെളിപ്പെടുത്തല്‍.

മറ്റു 11 സഹപ്രവര്‍ത്തകര്‍ക്കൊപ്പമാണ് ഇദ്ദേഹം സദ്ദാമിന്റെ ജയില്‍ കാവലിന് നിയമിക്കപ്പെട്ടത്. വളരെ സൗഹാര്‍ദത്തിലാണ് സദ്ദാം സംസാരിച്ചിരുന്നതെന്നും ഇവര്‍ അദ്ദേഹത്തെ ‘ഗ്രാന്‍ഡ്പാ’ എന്നായിരുന്നു വിളിച്ചിരുന്നതെന്നും പുസ്‌കത്തില്‍ പറയുന്നു. തൂക്കിലേറ്റിയപ്പോള്‍ തങ്ങളോട് ഏറ്റവും അടുത്തൊരാളെ ഞങ്ങള്‍ കൊല്ലുന്നത് പോലെയാണ് അനുഭവപ്പെട്ടത്. ഞങ്ങളെല്ലാവരും ഈ സന്ദര്‍ഭത്തില്‍ കരഞ്ഞുവെന്ന് സൈനികന്‍ ആ ദിവസത്തെ ഓര്‍ത്തെടുത്തു. തന്റെ ഭരണകാലത്തെക്കുറിച്ചും ജീവിതാനുഭവങ്ങളും സദ്ദാം ജയിലില്‍ പങ്കുവെക്കുമായിരുന്നെന്നും ഇത് ഇവര്‍ കേട്ടിരുന്നുവെന്നും അദ്ദേഹം പറയുന്നു.

പൂന്തോട്ടനിര്‍മാണം ഇഷ്ടപ്പെട്ടിരുന്ന സദ്ദാം സിഗരറ്റുകളെ സ്‌നേഹിച്ചിരുന്നതായും പുസ്തകത്തിലുണ്ട്. ശരിയായരീതിയില്‍ സിഗരറ്റ് വലിക്കാന്‍ തന്നെ പഠിപ്പിച്ചത് ഫിദല്‍ കാസ്‌ട്രോയായിരുന്നെന്ന് സദ്ദാം ഇവരോട് പറഞ്ഞിരുന്നുവത്രെ. 2006 ഡിസംബര്‍ 30നാണ് സദ്ദാമിനെ തൂക്കിലേറ്റിയത്.