കോസ്‌മോ ആശുപത്രിയില്‍ ചികിത്സാപ്പിഴവ്; കുഞ്ഞ് ജനിച്ചത് ജനനേന്ദ്രിയവും കൈവിരലുകളും ഇല്ലാതെ
തിരുവനന്തപുരം: തിരുവനന്തപുരത്തെ കോസ്‌മോ ആശുപത്രിയില്‍ ഗുരുതര ചികിത്സാപ്പിഴവ്. ഗര്‍ഭസ്ഥ ശിശുവിന്റെ സ്‌കാനിങ് പരിശോധനകളില്‍ പിഴവിനെ തുടര്‍ന്ന് കുഞ്ഞ് ജനിച്ചത് ജനനേന്ദ്രിയവും കൈവിരലുകളും ഇല്ലാതെയാണ്. ചെമ്പഴന്തി സ്വദേശി അരുണിന്റെയും ശ്രദ്ധാ വിദ്യാധറിന്റെയും ആണ്‍കുഞ്ഞാണ് വൈകല്യത്തെ തുടര്‍ന്ന് എട്ട് മാസമായി നഗരത്തിലെ ആശുപത്രിയില്‍ കഴിയുന്നത്.
ഗര്‍ഭസ്ഥ ശിശുവായിരിക്കുമ്പോള്‍ കോസ്‌മോ ആശുപത്രിയില്‍ ഒന്നാം മാസം മുതല്‍ സ്‌കാനിങ് നടത്തിയതാണ് ഇവര്‍. അതും അത്യാധുനിക യന്ത്ര സംവിധാനത്തില്‍. പക്ഷേ കുഞ്ഞിന്റെ വൈകല്യങ്ങളൊന്നും പരിശോധിച്ച ഗൈനക്കോളജിസ്റ്റ് തിരിച്ചറിഞ്ഞില്ല. ഏഴാം മാസത്തില്‍ ഒരു സ്വകാര്യ സ്‌കാനിംഗ് സെന്ററിലെ പരിശോധനയിലാണ് കുഞ്ഞിന് വൈകല്യമുള്ളതായി കണ്ടെത്തിയത്. എന്നാല്‍ കുഞ്ഞിന്റെ ഹൃദയമിടിപ്പ് കുറവെന്ന കാരണം പറഞ്ഞ് ഡോക്ടര്‍മാര്‍ സിസേറിയന്‍ നടത്തുകയായിരുന്നു. ജനനേന്ദ്രിയവും കൈവിരലുകളും ഇല്ലാതെയാണ് കുഞ്ഞ് ജനിച്ചുവീണത്. കുഞ്ഞിന്റെ വായിലെ എല്ലുകള്‍ക്കും ബലമില്ല. ബുദ്ധിമാന്ദ്യവും കാഴ്ചക്കുറവുമുണ്ട്.
ഗുരുതരമായ വൈകല്യം ആയതിനാല്‍ പരാതിയുമായി മാതാപിതാക്കള്‍ ബാലാവകാശ കമ്മിഷനിലെത്തി. തുടര്‍ന്ന് ആശുപത്രിയില്‍ തന്നെ മുറി നല്‍കാന്‍ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശിക്കുകയായിരുന്നു. മുലപ്പാല്‍ പോലും കുടിക്കാന്‍ സാധിക്കാത്ത രീതിയില്‍ എല്ലുകള്‍ക്ക് ബലമില്ലാത്തതിനാല്‍ കുട്ടി ഉറങ്ങുമ്പോള്‍ ട്യൂബ് ഉപയോഗിച്ചാണ് ഇപ്പോള്‍ പാല്‍ കൊടുക്കുന്നത്. അതുകൊണ്ടുതന്നെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ നിര്‍വാഹമില്ലെന്ന് കുട്ടിയുടെ അമ്മാവന്‍ ഉല്ലാസ് പറഞ്ഞു.
എന്നാല്‍ എട്ടുമാസത്തെ ചികിത്സയ്ക്ക് ശേഷം ആശുപത്രി അധികൃതര്‍ കുട്ടിയെ കയ്യൊഴിഞ്ഞു. കൂടാതെ ചികിത്സാ ചെലവായി കോസ്‌മോ 5 ലക്ഷം രൂപയും ആവശ്യപ്പെട്ടെന്ന് ബന്ധുക്കള്‍ പറയുന്നു. തെറ്റുപറ്റിയിട്ടില്ലെന്നാണ് കോസ്‌മോ ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാല്‍ സ്‌കാനിങ് പരിശോധനയിലെ പിഴവെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇനി ശസ്ത്രക്രിയകള്‍ നടത്തിയാലും പരസഹായമില്ലാതെ കുഞ്ഞിനു ജീവിക്കാനാവില്ലെന്നാണ് ബാലാവകാശ കമ്മിഷന്‍ നിയോഗിച്ച മെഡിക്കല്‍ സംഘത്തിന്റെ നിഗമനം.
ആശുപത്രി അധികൃതര്‍ക്ക് പിഴവ് പറ്റിയിട്ടുണ്ടെങ്കില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.