സുരേന്ദ്രന് എംഎല്‍എ സ്ഥാനം ലഭിച്ചേക്കും; വോട്ടിങ് ക്രമക്കേടില്‍ കൂടുതല്‍ തെളിവുകള്‍

single-img
9 June 2017

കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലത്തിലെ വോട്ടിങ്ങില്‍ ക്രമക്കേട് നടന്നെന്നു ചൂണ്ടികാട്ടി ബിജെപി നേതാവ് കെ സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണായക വഴിത്തിരിവ്. കെ സുരേന്ദ്രന്‍ കോടതിയില്‍ തെളിവുകള്‍ ഹാജരാക്കിയതോടെയാണ് കേസ് കൂടുതല്‍ കടുത്തിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ സ്ഥലത്തില്ലാത്തവരുടെയും മരിച്ചവരുടെയും പേരില്‍ വോട്ട് രേഖപ്പെടുത്തി എന്നായിരുന്നു കെ സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജി. ഇതിനെ സാധൂകരിക്കുന്ന വ്യക്തമായ തെളിവുകളാണ് സുരേന്ദ്രന്‍ ഇപ്പോള്‍ കോടതിയില്‍ ഹാജരാക്കിയിരിക്കുന്നത്.

മഞ്ചേശ്വരം പഞ്ചായത്തിലെ ഉദ്യാവര്‍ സ്വദേശി യു.എ. മുഹമ്മദിന്റെ മരണ സര്‍ട്ടിഫിക്കറ്റാണ് സുരേന്ദ്രന്‍ ഹാജരാക്കിയത്. ഈ രേഖ പ്രകാരം 2015 നവംബര്‍ 5ന് മുഹമ്മദ് മരിച്ചു. എന്നാല്‍ 2016 മെയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ ഒമ്പതാം നമ്പര്‍ ബൂത്തില്‍ മുഹമ്മദിന്റെ വോട്ട് രേഖപ്പെടുത്തിയിരുന്നു എന്നാണ് റിട്ടേണിങ് ഓഫീസറും മൊഴി നല്‍കിയത്. ഈ മൊഴിയോടെയാണ് തിരഞ്ഞെടുപ്പില്‍ വ്യാപക കൃത്രിമം നടന്നിട്ടുണ്ടെന്ന കെ.സുരേന്ദ്രന്റെ ഹര്‍ജിയില്‍ കഴമ്പുണ്ടെന്ന നിഗമനത്തില്‍ കോടതിയെത്തിയതും മണ്ഡലത്തിലെ ഏതാനും വോട്ടര്‍മാരെ നേരിട്ട് വിളിച്ചു വരുത്തി വിശദീകരണം തേടാന്‍ തീരുമാനിച്ചതും.

തുടര്‍ന്ന് പത്തു പേര്‍ക്ക് കോടതി സമന്‍സയച്ചിരുന്നു. ഇതില്‍ രണ്ടു പേര്‍ കോടതിയില്‍ ഹാജരാവുകയും വോട്ട് ചെയ്തിട്ടില്ല എന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ ഭീഷണി മുലം മറ്റ് നാലു പേര്‍ക്ക് സമന്‍സ് എത്തിക്കാന്‍ കഴിഞ്ഞില്ലെന്ന് സമന്‍സ് എത്തിക്കാന്‍ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്‍ കോടതിയെ അറിയിച്ചു. ഇതോടെയാണ് ഇവര്‍ക്ക് സമന്‍സ് എത്തിക്കാന്‍ പൊലീസ് സഹായം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്.

അതേസമയം സ്ഥലത്തില്ലാത്തവരും മരിച്ചവരുമായ 259 പേരുടെ പേരില്‍ കളളവോട്ട് നടന്നിട്ടുണ്ടെന്നാണ് കെ.സുരേന്ദ്രന്റെ ആരോപണം. ഈ ആരോപണം പൂര്‍ണമായും തെളിയിക്കപ്പെട്ടാല്‍ മുസ്ലിം ലീഗ് അംഗം അബ്ദുള്‍ റസാഖിന്റെ തിരഞ്ഞെടുപ്പ് അസാധുവാക്കാനോ, കെ.സുരേന്ദ്രനെ വിജയിയായി പ്രഖ്യാപിക്കാനോ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ബിജെപിക്ക് മറ്റൊരു എംഎല്‍എ കൂടി ലഭിക്കും. 89 വോട്ടിനാണ് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന കെ.സുരേന്ദ്രന്‍ പരാജയപ്പെട്ടത്.