ഇന്‍ഫോസിസിന്റെ സ്ഥാപകര്‍ മുഴുവന്‍ ഓഹരികളും വിറ്റഴിക്കുന്നു; മാനേജ്‌മെന്റുമായി അസ്വാരസ്യം എന്ന് റിപ്പോര്‍ട്ടുകള്‍

single-img
9 June 2017

രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ സഹസ്ഥാപകര്‍ തങ്ങളുടെ എല്ലാ ഓഹരികളും വിറ്റഴിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. 28,000 കോടി മൂല്യമുള്ള 12.75 ശതമാനമാനം ഓഹരികളാണ് കമ്പനിയുടെ പ്രൊമോട്ടര്‍മാരും മാനേജ്‌മെന്റും തമ്മിലുള്ള അസ്വാരസ്യത്തെ തുടര്‍ന്ന് വിറ്റഴിക്കാന്‍ ഒരുങ്ങുന്നത്. അതേസമയം 2020ഓടെ 20,000 കോടി ഡോളര്‍ ദീര്‍ഘകാല വരുമാനം നേടാനുള്ള ലക്ഷ്യം ഇന്‍ഫോസിസ് ഉപേക്ഷിച്ചു.

ത്വരിത വളര്‍ച്ച നേടാന്‍ സ്ഥാപനം ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ ദീര്‍ഘകാല വരുമാന ലക്ഷ്യമെന്ന മോഹം കമ്പനി കൈവിടുകയായിരുന്നു. ഇന്‍ഫോസിസിന്റെ 2016-17 സാമ്പത്തിക വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ ദീര്‍ഘകാല വരുമാന ലക്ഷ്യങ്ങളെ കുറിച്ച് സൂചിപ്പിക്കുന്നില്ല. ഇന്‍ഫോസിസ് സി.ഇ.ഒ വിശാല്‍ സിക്കയുടെ 1.1 കോടി ഡോളര്‍ എന്ന വാര്‍ഷിക പ്രതിഫലവും ഈ ലക്ഷ്യം മുന്‍ നിര്‍ത്തിയായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ ലക്ഷ്യം നേടാതായാല്‍ അദ്ദേഹത്തിന്റെ പ്രതിഫലത്തില്‍ കമ്പനി ഗണ്യമായതോതില്‍ കുറവ് വരുത്തും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അദ്ദേഹത്തിന്റെ ശമ്പളം 67 ലക്ഷം ഡോളറായി കുറഞ്ഞിരുന്നു.

അതിനിടെ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡിലെ പത്തു പേരെയും നേരിട്ടു വിലയിരുത്താനായി ഇഗോണ്‍ സെന്‍ഡര്‍ എന്ന ആഗോള എച്ച്.ആര്‍. സംരംഭത്തെ ഇന്‍ഫോസിസ് നിയോഗിച്ചു. സി.ഇ.ഒ വിശാല്‍ സിക്കയുടെ ജോലി എളുപ്പമാക്കാന്‍ മൂന്നംഗ ഉപദേശക സമിതിയേയും കമ്പനി പുതുതായി നിയോഗിച്ചു. നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ആര്‍.ശേഷസായി, കോചെയര്‍മാന്‍ രവിവെങ്കിടേശന്‍, ഡയറക്ടര്‍ ഡി.എന്‍.പ്രഹ്ലാദ് എന്നിവരാണ് സമിതി അംഗങ്ങള്‍. സിക്കയ്ക്ക് ആവശ്യമായ ഉപദേശങ്ങളും പിന്തുണയും ഇവര്‍ നല്‍കും. കമ്പനിയുടെ പിന്നോട്ടുള്ള പോക്കില്‍ സ്ഥാപകന്‍ എന്‍.ആര്‍. നാരായണമൂര്‍ത്തിയില്‍ നിന്നും കടുത്ത വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് ഇപ്പോഴത്തെ നടപടികള്‍.

2016-17 സാമ്പത്തിക വര്‍ഷം 1,020 കോടി ഡോളറാണ് ഇന്‍ഫോസിസിന്റെ വരുമാനം. മൂന്നു വര്‍ഷം കൊണ്ട് അത് ഇരട്ടിയാക്കുകയെന്ന ലക്ഷ്യം അപ്രാപ്യമായി തന്നെയാണ് കമ്പനി പോലും കാണുന്നത്. സിക്ക ഇന്‍ഫോസിസിസിന്റെ തലപ്പത്ത് എത്തിയ ശേഷം നടത്തിയ മൂന്ന് ഏറ്റെടുക്കലുകളില്‍ രണ്ടും പരാജയമായിരുന്നു. പനായ എന്ന പേരിലുള്ള ഇസ്രയേലി സോഫ്‌റ്റ്വെയര്‍ ഏറ്റെടുത്തത് ഒട്ടേറെ ആരോപണങ്ങള്‍ക്കും ഇടടയാക്കി. ജര്‍മന്‍ സോഫ്‌റ്റ്വേര്‍ കമ്പനിയായ സാപ്പിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്ന സിക്ക 2014 ഓഗസ്റ്റിലാണ് ഇന്‍ഫോസിസിന്റെ സി.ഇ.ഒ പദത്തിലെത്തിയത്. ഇന്‍ഫോസിസിന്റെ സ്ഥാപകംഗമല്ലാത്ത ആദ്യ സി.ഇ.ഒ ആണ് അദ്ദേഹം.