അമിത്ഷാ വന്നതിന് ശേഷം ആര്‍എസ്എസ് ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവെന്ന് കോടിയേരി; മോഹനനെതിരേ നടന്നത് വധശ്രമം

single-img
9 June 2017

തിരുവനന്തപുരം: കോഴിക്കോട് സിപിഎമ്മിന്റെ ജില്ലാകമ്മിറ്റി ഓഫിസില്‍ നടന്ന ആക്രമണം ആസൂത്രിതമായ ഗൂഢാലോചനയാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അമിത് ഷാ ഇഫക്ട് ആണ് കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും ജില്ലാ സെക്രട്ടറി മോഹനന്‍ മാസ്റ്ററെ കൊലപ്പെടുത്താനുളള ശ്രമമാണ് നടന്നതെന്നും കോടിയേരി പറഞ്ഞു.

അമിത് ഷായുടെ കേരള സന്ദര്‍ശനത്തിന് പിന്നാലെ കേരളത്തില്‍ സിപിഎം ഓഫീസുകള്‍ക്ക് നേരെ വ്യാപക അക്രമമുണ്ടാകുന്നത് ദുരൂഹമാണ്. 20 ഓളം പാര്‍ട്ടി ഓഫീസുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ആര്‍എസ്എസ് തകര്‍ത്തത്. മോഹനനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താനായിരുന്നു അക്രമികളുടെ പദ്ധതി. ജില്ലാ കമ്മിറ്റി ഓഫീസില്‍ പതിവില്‍ കൂടുതല്‍ ആളുകളുണ്ടായിരുന്നതുകൊണ്ടാണ് അക്രമികള്‍ പിന്തിരിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയില്‍ പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ ഹിന്ദുസേന പ്രര്‍ത്തകര്‍ നടത്തിയ ആക്രമണങ്ങളുടെ തുടര്‍ച്ചയാണ് കേരളത്തില്‍ നടക്കുന്നത്. അടുത്ത അസംബ്ലി തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കയറി വരാന്‍ വേണ്ടിയാണ് സിപിഎം കേന്ദ്രങ്ങളില്‍ കയറിയുളള ആക്രമണം. ഇടത് സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്ന കേരളത്തില്‍ തുടര്‍ച്ചയായി ആക്രമണങ്ങളാണെന്നും ക്രമസമാധാനം തകര്‍ന്നെന്നും സ്ഥാപിക്കാനാണ് ബിജെപി-ആര്‍എസ്എസ് ശ്രമമെന്നും കോടിയേരി പറയുന്നു.

പാര്‍ട്ടി ഓഫിസിന് നേരെ ബിജെപിക്കാര്‍ എറിഞ്ഞ ബോംബുകള്‍ പൊട്ടിയിരുന്നെങ്കില്‍ എത്ര വലുതാകുമായിരുന്നു പിന്നീട് ഉണ്ടാകുന്ന സംഭവങ്ങള്‍. ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാകുമ്പോള്‍ സ്വാഭാവികമായും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ചെറുത്തുനില്‍ക്കേണ്ടി വരും. അങ്ങനെ നമ്മുടെ സംസ്ഥാനത്തെ കലാപ കേന്ദ്രമായി മാറ്റാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. സിപിഎമ്മിനെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താമെന്ന മോഹം ബിജെപിക്ക് ഉണ്ടെങ്കില്‍ ആ മോഹം അങ്ങ് ഉപേക്ഷിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിക്കാരുടെ പ്രകോപനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പെട്ടുപോകാന്‍ പാടില്ല, സംയമനം പാലിക്കണം. ബിജെപിആര്‍എസ്എസ് ആക്രമണങ്ങള്‍ എല്‍ഡിഎഫ് ചര്‍ച്ച ചെയ്യും. വരുന്ന തിങ്കളാഴ്ച എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ജനങ്ങളെ അണിനിരത്തി ആക്രമണങ്ങളെ എതിര്‍ക്കാനായി ബഹുജനക്കൂട്ടായ്മ സംഘടിപ്പിക്കുമെന്നും കോടിയേരി വ്യക്തമാക്കി.