യെച്ചൂരിക്കെതിരായ അക്രമം: ഹിന്ദുസേനാ പ്രവർത്തകരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു
യൂഡൽഹി: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ എ.കെ.ജി ഭവനിൽ വെച്ച് ആക്രമിച്ച ഹിന്ദുസേനാ പ്രവർത്തകരെ പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. പ്രതികൾക്കെതിരെ ഡൽഹി പൊലീസ്
നിസാരകുറ്റമാണ് ചുമത്തിയിരിക്കുന്നത്. അതിക്രമിച്ചു കടന്നതിനും മുദ്രാവാക്യം വിളിച്ചതിനും ആസൂത്രിത ആക്രമണം നടത്തിയതിനുമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
അതേസമയം, ജനങ്ങളുടെ സുരക്ഷ അവനവന്‍ തന്നെ ഉറപ്പാക്കേണ്ട സ്ഥിതിയാണ് രാജ്യത്തുള്ളതെന്ന് സീതാറാം യെച്ചൂരി പ്രതികരിച്ചു. പ്രതികൾക്കെതിരെ ദുർബല വകുപ്പുകൾ ചുമത്തിയ പൊലീസ് നടപടിയില്‍
ആശ്ചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഡല്‍ഹി എ.കെ.ജി ഭവനില്‍ വാര്‍ത്താസമ്മേളനം നടത്താന്‍ എത്തിയ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഹിന്ദുസേനാ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമായിരുന്നു വൈകുന്നേരത്തോടെ കേരളമാകെ നടന്നത്. കക്ഷി ഭേദമന്യ രാഷ്ട്രീയ നേതാക്കളും അക്രമത്തിനെതിരെ രംഗത്ത് വന്നിരുന്നു.
അപലപിച്ച് ആര്‍.എസ്.എസ് വാര്‍ത്താക്കുറിപ്പ്
സീതാറാം യെച്ചൂരിയെ ഹിന്ദുസേനാ പ്രവര്‍ത്തകര്‍ ആക്രമിച്ചതില്‍ അപലപിച്ച് ആര്‍.എസ്.എസ്.
ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെ ആര്‍.എസ്.എസ് എതിര്‍ക്കുന്നു, ആര്‍.എസ്.എസിന്റെ പേര് സിപിഎം വലിച്ചിഴയ്ക്കുന്നത് അംഗീകരിക്കാനാകില്ലന്നും ആര്‍.എസ്.എസ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.