മിഷേല്‍ ഷാജിയുടെ ദുരൂഹ മരണം: ക്രൈംബ്രാഞ്ച് അന്വേഷണം പുതിയ ദിശയിലേക്ക്

single-img
7 June 2017

കൊച്ചി: സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ തുമ്പുണ്ടാക്കാന്‍ പള്ളിയില്‍ ബൈക്കിലെത്തിയ യുവാക്കളെ ക്രൈംബ്രാഞ്ച് തിരയുന്നു. മിഷേല്‍ പള്ളിയില്‍ നിന്ന് പുറത്തേക്കിറങ്ങുമ്പോള്‍ ഇവിടേക്ക് ബൈക്കിലെത്തിയവരെ സിസിടിവി ദൃശ്യങ്ങളിലൂടെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്. ഇവര്‍ക്ക് കേസുമായി ബന്ധമുണ്ടോ എന്ന് ഉറപ്പിക്കാനാകില്ലെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.

കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മിഷേല്‍ ഷാജി, കലൂര്‍ പള്ളിയില്‍ നിന്ന് ഇറങ്ങുമ്പോഴാണ് രണ്ടുപേര്‍ ബൈക്കില്‍ എത്തിയത്. ദൃശ്യങ്ങളില്‍ കാണുന്ന പോലെ ഇവര്‍ മിഷേലിനെ തിരഞ്ഞാണോ വന്നത് എന്നും ബന്ധുക്കള്‍ക്ക് സംശയമുണ്ട്. ബൈക്കിലെത്തിയവരെ കണ്ട് മിഷേല്‍ ഭയപ്പെട്ടുവെന്നും ബന്ധുക്കള്‍ വിശ്വസിക്കുന്നു. ഈ സംശയം കൂടി അന്വേഷിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.

ബൈക്കിലെത്തിയ യുവാക്കള്‍ നിലവില്‍ കേസിലെ പ്രതികളല്ലെന്നും അവര്‍ പള്ളിയിലെത്തിയത് എന്തിനാണെന്ന് അന്വേഷിക്കാനാണ് ശ്രമിക്കുന്നതെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ദൃശ്യങ്ങളില്‍ കാണുന്ന യുവാക്കളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ക്രൈംബ്രാഞ്ചിനെ അറിയിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.

ബൈക്കിലെത്തിയവരെ കേന്ദ്രീകരിച്ച് മുമ്പ് പൊലിസ് അന്വേഷണം നടത്തിയിരുന്നു. ഇവരെ തിരിച്ചറിഞ്ഞെന്നും കേസുമായി ബന്ധമില്ലെന്നുമായിരുന്നു അന്ന് പൊലീസ് പറഞ്ഞത്. എന്നാല്‍, ഇവരെക്കുറിച്ച് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ലെന്ന് ക്രൈംബ്രാഞ്ച് വെളിപ്പെടുത്തി. പള്ളിയില്‍ നിന്ന് ഇറങ്ങിയതിന്റെ പിറ്റേദിവസം ഐലന്‍ഡിലെ വാര്‍ഫിനടുത്ത് കൊച്ചി കായലില്‍ നിന്നാണ് മിഷേലിന്റെ മൃതദേഹം ലഭിച്ചത്.