സിനിമ മേഖലയിലെ ഇരട്ട നികുതിക്ക് ഒരു മിനുട്ടുകൊണ്ട് പരിഹാരം; ധനമന്ത്രി ഞെട്ടിച്ചുവെന്ന് ഇന്നസെന്റ്

single-img
7 June 2017

തിരുവനന്തപുരം: ചരക്ക് സേവന നികുതി (ജിഎസ്ടി) സിനിമാ മേഖലയിലുണ്ടാക്കാവുന്ന പ്രതിസന്ധി ബോധിപ്പിക്കാനെത്തിയ സിനിമാ പ്രവര്‍ത്തകരെ ഞെട്ടിച്ച് ധനമന്ത്രി തോമസ് ഐസക്ക്. മിനുട്ടുകള്‍ക്കുള്ളിലാണ് മന്ത്രി വിഷയത്തില്‍ പരിഹാരം കണ്ടത്. ‘ഇരട്ട നികുതി വേണ്ടെന്നും വിനോദനികുതി ഒഴിവാക്കിത്തരാമെന്നും പഞ്ചായത്തുകള്‍ക്കുള്ള വിഹിതം സര്‍ക്കാര്‍ വഹിക്കാമെന്നും ആലോചിക്കാതെയുള്ള മന്ത്രി ഐസക്കിന്റെ മറുപടിയാണ് ശരിക്കും സിനിമാ പ്രവര്‍ത്തകരെ ഞെട്ടിച്ചത്.

ജി.എസ്.ടി ചുമത്തുമ്പോള്‍ സിനിമാ മേഖലയ്ക്ക് 28 ശതമാനം അധികനികുതി അടയ്‌ക്കേണ്ടിവരും. ഇതിനുപുറമേയാണ് തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കേണ്ട വിനോദ നികുതി. ഇതു രണ്ടുംകൂടിയാകുമ്പോള്‍ 40 ശതമാനത്തിന് മുകളില്‍ ഒരു സിനിമയ്ക്ക് നികുതി അടയ്‌ക്കേണ്ടിവരും. ഇത് സിനിമാ മേഖലയ്ക്ക് കനത്ത പ്രതിസന്ധി സൃഷ്ടിച്ചേക്കാമെന്ന ചിന്തയാണ് പ്രവര്‍ത്തകരെ മന്ത്രിയുടെ അടുത്തെത്തിച്ചത്. തുടര്‍ന്ന് ഉടന്‍ പരിഹാരം നിര്‍ദേശിച്ച മന്ത്രിയുടെ നടപടി സിനിമ പ്രവര്‍ത്തകരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുകയായിരുന്നു. എന്നാല്‍ സ്വതസിദ്ധമായ തമാശയിലൂടെ ഇന്നസെന്റ് മന്ത്രിക്ക് ഒരു മറുപണിയും കൊടുത്തു.

‘ഞങ്ങള്‍ വളരെ നിരാശരാണ് മന്ത്രി’. നാലുദിവസംകൊണ്ടാണ് ജി.എസ്.ടി എന്താണെന്നും അത് എങ്ങനെ സിനിമാ മേഖലയെ ബാധിക്കുന്നതെന്നും ഞങ്ങള്‍ പഠിച്ചത്. അതിന് ഒറ്റ മിനുട്ടുകൊണ്ട് പരിഹാരം കണ്ടില്ലേ. നിരാശയുണ്ടെന്നും ഇന്നസെന്റ് തട്ടിവിട്ടു. ഇന്നസെന്റിന്റെ ഈ മറുപടി കേട്ട് മന്ത്രിയും ഓഫീസിലെ ഉദ്യോഗസ്ഥരും വാവിട്ടു ചിരിക്കുകയായിരുന്നു. രാഷ്ട്രീയക്കാര്‍ എന്നതിലുപരി തോമസ് ഐസക്കും ഇന്നസെന്റും ഉറ്റ സുഹൃത്തുക്കളാണ്. ‘ഇന്നസെന്റ് ചേട്ടന്‍’ എന്നാണ് അദ്ദേഹം നടനെ സ്‌നേഹപൂര്‍വം വിളിക്കുന്നത്. ഇന്നസെന്റിന് തിരിച്ച് അങ്ങോട്ടും ചേട്ടന്‍ എന്നുചേര്‍ത്ത് തന്നെയാണ് വിളിക്കുന്നത്.

മന്ത്രിയും എംപിയുമൊന്നും ആയതുകൊണ്ടല്ല, ഞങ്ങള്‍ നല്ല ക്രിസ്ത്യാനികള്‍ ആയതുകൊണ്ടാണ്’ എന്നാണ് ഇന്നെസന്റ് പറയുന്നത്. ഇന്നസെന്റും എം.എല്‍.എ കൂടിയായ മുകേഷും നടനും തീയറ്റര്‍ ഉടമകളുടെ അസോസിയേഷന്‍ നേതാവായ ദിലീപും നിര്‍മാതാക്കളായ മണിയന്‍പിള്ള രാജുവും സുരേഷ്‌കുമാറുമായിരുന്നു മന്ത്രിയെ കാണാനായി എത്തിയത്.