കാക്കയും നായ്കളും കൊത്തിവലിച്ച നിലയിൽ കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്ത് മൃതദേഹാവശിഷ്ടങ്ങൾ; മൃതദേഹങ്ങള്‍ ജനവാസമേഖലയിൽ ഉപേക്ഷിച്ചതിനെതിരേ പ്രതിഷേധവുമായി നാട്ടുകാർ
കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ അനാട്ടമി ലാബില്‍ നിന്നുള്ള മൃതദേഹങ്ങള്‍ ജനവാസ മേഖലയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പ്രദേശത്ത് കളിക്കാനെത്തിയ കുട്ടികളാണ് ഇത് ആദ്യം ശ്രദ്ധിച്ചത്. കുഴിയെടുത്ത് ഉപേക്ഷിച്ച ശേഷം മണ്ണിട്ട് പോലും മൂടിയിട്ടില്ലാത്തതിനാല്‍ കാക്കയും നായ്കളും അടക്കമുള്ളവ കൊത്തിവലിച്ച നിലയിലാണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
പഠനത്തിന് ശേഷം ഉപേക്ഷിച്ചതാണ് മൃതദേഹങ്ങളൈങ്കിലും ഇത് ശാസ്ത്രീയമായി സംസ്‌കരിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി നാട്ടുകാര്‍ അടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.പ്രതിഷേധം രൂക്ഷമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് അധികൃതരും സംഭവസ്ഥലത്ത് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
അനാട്ടമി ലാബില്‍ നിന്നുള്ള മൃതദേഹങ്ങൾ പഠന ശേഷം ഒരുമിച്ച് സംസ്‌കരിക്കുകയാണ് ചെയ്യുന്നതെങ്കിലും വേണ്ടത്ര ശ്രദ്ധകൊടുത്തില്ലെന്നാണ് ആരോപണം.രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് സമാനരീതിയില്‍ മൃതദേഹങ്ങള്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് വന്‍ വിവാദമുണ്ടായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളജിലെ അനാട്ടമി ലാബില്‍ നിന്നുമുള്ള മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതിനായി കാരാര്‍ ഏല്‍പ്പിച്ചിരിക്കുകയാണും കരാറുകാരന്റെ ഭാഗത്ത് നിന്നുമുള്ള അനാസ്ഥയാണെന്നുമാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.