‘മദ്യപിക്കാന്‍ ആഗ്രഹമുളളവരെ തടഞ്ഞാല്‍ മണിച്ചനും താത്തയും വീണ്ടും ഉണ്ടാകും’;പാതയോരത്തെ മദ്യശാലകള്‍ പൂട്ടണമെന്ന സുപ്രീംകോടതി വിധി തിരുത്തണമെന്ന് ജി സുധാകരന്‍
ദേശീയപാതയോരത്തെ മദ്യശാലകള്‍ അടച്ചുപൂട്ടണമെന്ന സുപ്രീംകോടതി വിധിക്കെതിരെ മന്ത്രി ജി സുധാകരന്‍. മദ്യപിക്കാൻ ആഗ്രഹമുള്ളവരെ തടഞ്ഞാൽ വിഷമദ്യമൊഴുകുമെന്നും ഭരണഘടനാപരമായി മദ്യക്കച്ചവടം നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. മദ്യശാലകള്‍ പൂട്ടണമെന്ന സുപ്രീംകോടതി വിധി തിരുത്തകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മദ്യനിരോധനം സര്‍ക്കാര്‍ നയമല്ല. മദ്യപിക്കാന്‍ ആഗ്രഹമുളളവരെ തടഞ്ഞാല്‍ വിഷമദ്യമൊഴുകും. മണിച്ചനും താത്തയും വീണ്ടും ഉണ്ടാകും-മന്ത്രി പറഞ്ഞു.
അതേസമയം, ചേർത്തല, കുറ്റിപ്പുറം പാതകൾ ദേശീയ പാതകളല്ലെന്ന വാദം തെറ്റാണെന്ന് മന്ത്രി സുധാകരൻ പറഞ്ഞു. അത് ദേശീയ പാതയല്ലെങ്കിൽ പിന്നെ എന്തിനാണ് വീതി കൂട്ടുന്നതെന്നും അദ്ദേഹം ചോദിച്ചു.
റോഡ് ദേശീയപതാത അതോറിറ്റിക്ക് കീഴില്‍ ആക്കിക്കൊണ്ടുള്ള കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ഉത്തരവ് റദ്ദാക്കുക മാത്രമാണ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ചതുമൂലമാണ് ആശയക്കുഴപ്പം ഉണ്ടായത്. അല്ലാതെ ദേശീയപാതകള്‍ ഡീനോട്ടിഫൈ ചെയ്തിട്ടില്ല- മന്ത്രി പറഞ്ഞു.