ലോകത്തിലെ ഏറ്റവും വലിയ ഭീമന്‍ വിമാനം പുറത്തിറങ്ങി, 2019ല്‍ പരീക്ഷണ പറക്കല്‍ നടത്തും

single-img
2 June 2017

ലോകത്തിലെ ഏറ്റവും വലുതെന്ന് പറയപ്പടുന്ന ഭീമന്‍ വിമാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ടെക് കമ്പനിയായ മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകന്‍ പോള്‍ അലനാണ് ലോകം കണ്ട ഏറ്റവും വലിയ വിമാനം പ്രദര്‍ശിപ്പിച്ചത്. കാലിഫോര്‍ണിയയിലെ മരുഭൂമിയിലെ ഹാങ്കറിലാണ് വിമാനത്തിന്റെ നിര്‍മാണം നടക്കുന്നത്. രണ്ടു വിമാനങ്ങള്‍ ഒന്നിച്ചു ചേര്‍ത്ത പോലെയാണ് ഭീമന്‍ വിമാനത്തിന്റെ ഡിസൈന്‍.

രണ്ടു ഭാഗത്തുമുള്ള ചിറകറ്റങ്ങള്‍ക്കിടയില്‍ ഫുട്‌ബോള്‍ മൈതാനത്തേക്കാള്‍ അകലമുണ്ട്. 50 അടി ഉയരമുള്ള വിമാനത്തിന്റെ ചിറകറ്റങ്ങള്‍ക്കിടയിലെ അകലം 385 അടിയാണ് (117 മീറ്റര്‍). രണ്ടരലക്ഷം കിലോഗ്രാം ഭാരമുള്ള വിമാനത്തില്‍ 2,50,000 പൗണ്ട് (226,796 കിലോഗ്രാം) ഇന്ധനം നിറയ്ക്കാനാകും. ലാന്‍ഡിങ്ങിനായി 28 ചക്രങ്ങളുണ്ട്.

2,000 നോട്ടിക്കല്‍ മൈല്‍ ദൂരപരിധിയുള്ള ( 3,704 കിലോമീറ്റര്‍) വിമാനത്തിന് 35,000 അടി ഉയരത്തില്‍ ( 10.6 കിലോമീറ്റര്‍) പറക്കാനുമാകും. ഏതു അപകടങ്ങളെയും തരണം ചെയ്യാനായി ആറ് 747 ജെറ്റ് എന്‍ജിനുകളുണ്ട്. എന്നാല്‍ ഈ വിമാനം യാത്രക്കാരെ കയറ്റാന്‍ ലക്ഷ്യമിട്ടുള്ളതല്ല. ബഹിരാകാശത്തേക്ക് റോക്കറ്റുകള്‍ വിക്ഷേപിക്കാവുന്ന രീതിയിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

പറക്കുന്ന വിമാനത്തില്‍ നിന്ന് റോക്കറ്റ് വിക്ഷേപിക്കാനാണ് പദ്ധതി. ഇതിലൂടെ വലിയ തോതില്‍ ഇന്ധനം ലാഭിക്കാനാകുമെന്നും കാലാവസ്ഥ പ്രശ്‌നങ്ങള്‍ മറിക്കടക്കുമെന്നുമാണ് വിദഗ്ധരുടെ നിരീക്ഷണം. 2019ല്‍ പരീക്ഷണ പറക്കല്‍ നടത്താന്‍ ലക്ഷ്യമിട്ടുളള വിമാനത്തിന്റെ മറ്റു ജോലികളും പൂര്‍ത്തിയാക്കേണ്ടതുണ്ട്. ആറു വര്‍ഷം മുന്‍പാണ് കോടീശ്വരനായ പോള്‍ അലന്‍ ഇത്തരമൊരു വിമാന നിര്‍മാണവുമായി രംഗത്തുവന്നത്.